ദ്വിവേദിയെ ചെരുപ്പുകൊണ്ടടിക്കാന്‍ ശ്രമം
ദില്ലി: രാംദേവ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദ്ദന്‍ ദ്വിവേദിയെ ആക്രമിക്കാന്‍ ശ്രമം. തിങ്കളാഴ്ച ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സുനില്‍ കുമാര്‍ എന്നയാല്‍ ദ്വിവേദിയെ ചെരുപ്പുകൊണ്ട് അടിക്കാന്‍ ശ്രമിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള പ്രദേശിക പത്രത്തിന്റെ ലേഖകന്‍ എന്ന വ്യാജേന വാര്‍ത്താസമ്മേളനഹാളില്‍ കയറിയ ഇയാള്‍ വേദിയിലെത്തിയാണ് ദ്വിവേദിയെ ഷൂസ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചത്.
ദ്വിവേദിയുടെ അടുത്തെത്തി ഷൂസ് ഊരി അടിക്കാന്‍ ഓങ്ങിയെങ്കിലും അതിന് സാധിച്ചില്ല. ദ്വിവേദി ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കവെയാണ് സുനില്‍കുമാര്‍ വേദിയിലെത്തിയത്. ദ്വിവേദിക്കൊപ്പം കോണ്‍ഗ്രസ്സിന്റെ മറ്റൊരു വക്താവായ മനിഷ് തിവാരിയും വേദിയിലുണ്ടായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സംഘപരിവാര്‍ ബിജെപി സംഘടനകള്‍ക്കും ബാബ രാംദേവിനുമെതിരെ ദ്വിവേദി ശക്തമായ വിമര്‍ശം നടത്തിയിരുന്നു.
സത്യഗ്രഹികള്‍ ഒളിച്ചോടാറില്ല. തങ്ങളുടെ ജീവന്‍പോലും ബലികഴിക്കാന്‍ അവര്‍ തയ്യാറാകും എന്നുപറഞ്ഞ ദ്വിവേദി സ്ത്രീവേഷം കെട്ടി ഒളിച്ചോടാന്‍ ശ്രമിച്ച രാംദേവ് സംന്യാസികള്‍ക്കും സത്യാഗ്രഹികള്‍ക്കും അപമാനമാണെന്നും കുറ്റപ്പെടുത്തി. ഇതിനുശേഷം ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. സുനില്‍കുമാറും ദ്വിവേദിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
രാജ്യത്ത് പ്രതിപക്ഷമില്ലാതെ ഭരിക്കാമെന്ന് കരുതി കോണ്‍ഗ്രസ് സന്തോഷിക്കുകയാണോ എന്നായിരുന്നു അയാളുടെ ഒരു ചോദ്യം. ഇതിന് ദ്വിവേദി മറുപടി നല്‍കി. മറുപടിയില്‍ തൃപ്തനാകാത്ത ഇയാള്‍ വേദിയിലേയ്ക്ക് പാഞ്ഞുകയറി ദ്വിവേദിയുടെ സമീപത്തെത്തി ഷൂസ് അഴിച്ചെടുത്തി എന്തോ പറയാന്‍ ശ്രമിച്ചു.
ഷൂസ് ഊരി അടിക്കാനായി അയാള്‍ സമീപിക്കുന്നതു കണ്ടപ്പോള്‍ ദ്വിവേദിയും മനീഷ് തിവാരിയും എഴുന്നേറ്റു. അയാളെ തടയാന്‍ ദ്വിവേദി ശ്രമിച്ചു. സംഭവം കണ്ട് ആദ്യം പകച്ചുപോയ എഐസിസി ജീവനക്കാന്‍ അടുത്ത നിമിഷം വേദിയിലേയ്ക്ക് ഓടിയെത്തി ഇയാളെ പിടികൂടുകയായിരുന്നു.
തുടക്കത്തില്‍ വഴങ്ങാതിരുന്ന ഇയാള്‍ കൈയേറ്റത്തിന് ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റു. വാര്‍ത്താസമ്മേളനഹാളില്‍ നിന്ന് ബലം പ്രയോഗിച്ചു പുറത്തുകൊണ്ടുപോയ സുനില്‍കുമാറിനെ പിന്നീട് പോലീസെത്തി തൂഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
രാജസ്ഥാനിലെ ഝുന്‍ജുനുവില്‍ നിന്നുള്ള നവസഞ്ചാര്‍ പത്രിക എന്ന പത്രത്തിന്റെ ലേഖകനെന്ന വ്യാജേനയാണ് അയാള്‍ പത്രസമ്മേളനത്തിനെത്തിയത്. എന്നാല്‍ സുനില്‍ കുമാറിന് പത്രവുമായി ബന്ധമില്ലെന്നാണ് പത്രസ്ഥാപനം വ്യക്തമാക്കിയത്.
1998 മുതല്‍ 2000 വരെ ഇയാള്‍ രാജസ്ഥാനിലെ സിക്കാറില്‍ സ്‌കൂള്‍ അധ്യാപകനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകനായ ഇയാള്‍ പിന്നീട് ഝുന്‍ജുനുവിലെ മറ്റൊരു സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ബാബ രാംദേവിനെതിരായ സര്‍ക്കാര്‍ നടപടിയാണ് സുനില്‍കുമാറിനെ പ്രകോപിപ്പിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇയാളുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്നും രാംദേവിന്റെ അനുയായി ആണോ എന്നും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണ് ഈ അക്രമമെന്ന് ദ്വിവേദി പറഞ്ഞു.