ബാറുകളില്‍ മദ്യം വിളമ്പര്‍ 48സ്ത്രീകള്‍ക്ക് അനുമതി
ബാംഗ്ലൂര്‍: നഗരത്തിലെ ബാറുകളില്‍ സ്ത്രീകളെ ജോലിയ്ക്കുനിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. 48 സ്ത്രീകളെ ജോലിയ്ക്കുനിര്‍ത്താനാണ് അനുമതിയായിരിക്കുന്നത്.
ബാറുകളില്‍ സ്ത്രീകളെ ജോലിയ്ക്കുനിര്‍ത്തുന്നത് സംബന്ധിച്ച് പൊലീസും എക്‌സൈസ് വകുപ്പും തമ്മിലുള്ള ശീതസമരത്തിനിടെയാണ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുന്നത്.
നഗരത്തിലെ ഡാന്‍സ് ബാറുകള്‍ ഒന്നൊന്നായി പൂട്ടിയ്ക്കുകയാണ് സിറ്റി പൊലീസ്, ഇതിനിടെയാണ് എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്ത്രീകളെ ജോലിയ്ക്കു നിര്‍ത്താന്‍ അനുമതിയായിരിക്കുന്നത്.
ബാറുകളില്‍ പ്രത്യേക വസ്ത്രധാരണ നിയമം ഏര്‍പ്പെടുത്തണമെന്നും സ്ത്രീകളെ ജോലിക്ക് നിര്‍ത്തണമെങ്കില്‍ പ്രത്യേക ലൈസന്‍സ് വാങ്ങണമെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി മുന്നോട്ടുവെച്ച നിബന്ധന.
എന്നാല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് എകൈ്‌സസ് വകുപ്പാണെന്നും ഇക്കാര്യത്തില്‍ പോലീസ് ഇടപെടേണ്ടതില്ലെന്നും എകൈ്‌സസ് വകുപ്പ് മന്ത്രി രേണുകാചാര്യ പറഞ്ഞു. പോലീസിന് പിന്തുണയുമായി അഭ്യന്തരമന്ത്രി ആര്‍. അശോക് രംഗത്തെത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എകൈ്‌സസ് മന്ത്രി സ്ത്രീകളെ ബാറുകളില്‍ ജോലിക്ക് നിര്‍ത്താന്‍ അനുവാദം നല്‍കുകയായിരുന്നു.
സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി ആര്‍. അശോക് വ്യക്തമാക്കിയതോടെ ഡാന്‍സ് ബാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തിലും അഭിപ്രായഭിന്നത വന്നിരുന്നു. ബാറില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ പല ബാറുകളിലും നൃത്തം അരങ്ങേറുന്നുണ്ട്.
ബാര്‍ ഉടമകളുടെ എതിര്‍പ്പുകാരണം ബാറുകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഡ്രസ്‌കോഡ് നടപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് ബാറിലേക്ക് യുവതികളെ എത്തിക്കുന്നത്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നഗരത്തില്‍ എത്തിക്കുന്ന യുവതികളെ ബാറുകളില്‍ എത്തിക്കാറാണ് പതിവ്.
ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട് തടങ്കലിലാക്കപ്പെട്ട ഒട്ടേറെ യുവതികളെ പൊലീസ് രക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ബാറുകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയത്. ബാറുകളില്‍ സ്ത്രീകളെ ജോലിക്ക് വെക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് യുവതികളെ ബാറുകളില്‍ നിര്‍ത്തുന്നത്.
പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യുവതികള്‍ ഈ നിയമത്തിന്റെ മറവില്‍ പലപ്പോഴും സെക്‌സ് റാക്കറ്റുകളിലും മറ്റുമാണ് എത്തിപ്പെടുന്നത്. ഇതുകണക്കിലെടുത്തായിരുന്നു പൊലീസ് കര്‍ശന നിലപാടെടുത്തത്.












Click it and Unblock the Notifications