ശശി വിഷയം: സംസ്ഥാന നേതൃത്വം കുഴങ്ങുന്നു
അതേസമയം സംസ്ഥാനത്തെ ഔദ്യോഗികപക്ഷത്തുള്ള നേതാക്കള്‍ ശശിയ്‌ക്കെതിരെ ആരോപണമുണ്ടെന്നും നടപടിയെടുക്കുമെന്നുമല്ലതെ എന്തു തരം ആരോപണമാണുള്ളതെന്ന് ഇതേവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഔദ്യോഗിക പക്ഷം എന്ത് തീരുമാനമെടുക്കുമെന്നതു സംബന്ധിച്ച് ആകാംഷ നിലനില്‍ക്കുകയാണ്.
നേരത്തേ ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുപ്പിക്കുകയും അച്ചടക്ക നടപടിയെന്ന നിലയില്‍ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയിരുന്നു. പിന്നീട് ഇദ്ദേഹം വക്കീല്‍ കുപ്പായമണിയുകയും അഭിഭാഷകവൃത്തിയിലേയ്ക്ക് മാറുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
കേന്ദ്രകമ്മിറ്റി അംഗമായ വി.എസ്. അച്യുതാനന്ദനെതിരെ ശശി ഉന്നയിച്ച ആരോപണങ്ങളും ഗൗരവതരമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇതിന്റെ പേരിലാണോ, രണ്ടു ജില്ലാ നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തിന്റെ പേരിലാണോ ശശിയ്‌ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാകയെന്നറിയാതെ സംസ്ഥാന നേതൃത്വം കുഴയുകയാണ്.
സി പി എമ്മിന്റെ മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്റെ ഇടപെടലിലൂടെയാണ് അതുവരെ സിപിഎമ്മിന്റെ മുന്‍നിരയില്‍ ഇല്ലാതിരുന്ന ശശി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ 1996ല്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.
ആ കാലഘട്ടത്തിലും ശശി വിവാദങ്ങളിലകപ്പെട്ടിരുന്നു. ലോകസഭയിലേക്ക് 1989ല്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് ടി കെ ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എസ് എഫ് ഐ സ്ംസ്ഥാന സെക്രട്ടറി, ഡിവൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരില്‍ പാര്‍ട്ടിയ്ക്ക് ശശിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്തിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്.