സായ് ട്രസ്റ്റ് അംഗങ്ങള്‍ സ്വര്‍ണം കടത്തുന്നുവെന്ന്
ഹൈദരാബാദ്: പുട്ടപര്‍ത്തിയിലെ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രസ്റ്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ട്രസ്റ്റിന് നോമിനിയെ നിയമിക്കാനും ട്രസ്റ്റിനെതിരെ നടപടി സ്വീകരിക്കാനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബുധനാഴ്ച വൈകിട്ട് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞയാഴ്ച പുട്ടപര്‍ത്തിയില്‍ നിന്ന് കാറില്‍ കൊണ്ടുപോയ 35.5 ലക്ഷം രൂപയും പിന്നീട് ബസ്സില്‍ കടത്താന്‍ ശ്രമിച്ച 5കോടിയും പിടിച്ചതിനെത്തുടര്‍ന്നാണ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനിടെ പണം കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സത്യസായി ട്രസ്റ്റിലെ അംഗങ്ങളായ വേണു ശ്രീനിവാസനും രത്‌നാകര്‍ രാജുവിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സായിബാബയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വകാര്യ മുറിയായിരുന്ന യജുര്‍ മന്ദിര്‍ തുറന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ ട്രസ്റ്റിനെ സംശയനിഴലിലാക്കിയിരിക്കുകയാണ്.
ട്രസ്റ്റിലെ ചില അംഗങ്ങളില്‍ നിന്ന് തന്റെ ജീവന് ഭീഷണി ഉണ്ടെന്ന ആരോപണവുമായി സായിബാബയുടെ സഹോദരീപുത്രി ചേതനാരാജു നേരത്തേ രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ കറന്‍സിയുടെയും വിദേശ കറന്‍സിയുടെയും സ്വര്‍ണം, വജ്രം എന്നിവയുടെയും വന്‍ശേഖരം പ്രശാന്തി നിലയത്തിലും യജുര്‍ മന്ദിറിലുമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. രേഖകള്‍ പരിശോധിച്ചശേഷം ആശ്രമത്തിലും മറ്റും സമഗ്രമായ അന്വേഷണം നടത്തുമെന്ന് രണ്ടുമാസമായി പുട്ടപര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
ചില ട്രസ്റ്റ് അംഗങ്ങള്‍ സായി മന്ദിറില്‍ നിന്ന് സ്വര്‍ണവും പണവും മറ്റും കടത്തുന്നതായി അഭ്യൂഹങ്ങളും അപവാദങ്ങളും പ്രചരിക്കുന്നുണ്ട്. യജുര്‍ മന്ദിറില്‍ നിന്നു ഹില്‍വ്യൂ സ്‌റ്റേഡിയത്തിലേക്ക് ഒരു കിലോമീറ്ററുള്ള കുറുക്കുവഴിയുണ്ടെന്നും പൊതുദര്‍ശനം നടത്തുന്നതിനുമാത്രമായി ഉപയോഗിച്ചിരുന്ന ഈ പാത ഇപ്പോള്‍ സാധനങ്ങള്‍ കടത്താന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഉപയോഗിക്കുകയാണെന്നും ആശ്രമത്തിലെ ഒരു ജോലിക്കാരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.