സീറ്റ് വിവാദം: രമേശനെ ഡിവൈഎഫ്ഐ പുറത്താക്കി
ഡവൈഎഫ്‌ഐ സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മകള്‍ക്കായി സീറ്റ തരപ്പെടുത്തിയ സംഭവത്തില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കാണിക്കേണ്ട ജാഗ്രതയും ഉത്തരവാദിത്വവും രമേശന്‍ കാണിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. ഇക്കാര്യം ഡിവൈഎഫ്‌ഐ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രശ്‌നത്തില്‍ തനിക്കു രാഷ്ട്രീയവും ധാര്‍മികവുമായ വീഴ്ച പറ്റിയെന്നു സമ്മതിച്ച രമേശന്‍ ഏത് അച്ചടക്കനടപടിയും നേരിടാന്‍ സന്നദ്ധനാണെന്നു യോഗത്തില്‍ പറഞ്ഞു. രക്ഷിതാവെന്ന നിലയിലുള്ള ആഗ്രഹങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും കീഴ്‌പ്പെട്ടുപോയെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഫ്രാക്ഷന്‍ യോഗത്തിലാണു രമേശനെ പുറത്താക്കാന്‍ ധാരണയായത്.
തുടര്‍ന്നു സംസ്ഥാനസമിതി ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണു രമേശനെതിരേ ഉയര്‍ന്നത്. സ്വാശ്രയസമരം ശക്തമാകുന്നതിനിടെ ഉണ്ടായ വിവാദം പൊതുജനമധ്യത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം.
കൂത്തുപറമ്പ് രക്തസാക്ഷി സ്മരണകളെ മകളുടെ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ രമേശന്‍ ഒറ്റുകൊടുത്തതായും ആരോപണമുണ്ടായി. യോഗത്തില്‍ ആരും രമേശന് അനുകൂലമായി സംസാരിച്ചില്ല.
വാര്‍ത്താസമ്മേളനം നടത്തി വീഴ്ച പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുപറഞ്ഞതാണെന്നും രമേശന്‍ ചൂണ്ടിക്കാട്ടി. വി.എസ്. പക്ഷത്തായിരുന്ന ഡിവൈഎഫ്‌ഐയെ പിണറായിപക്ഷത്തേക്കു ചായിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചയാളാണു രമേശന്‍. 47 വയസായിട്ടും അദ്ദേഹം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.