ദക്ഷിണ സുഡാന്‍; ഭൂപടത്തില്‍ പുതിയ രാജ്യം
ശനിയാഴ്ച തലസ്ഥാന നഗരിയില്‍ നടക്കുന്ന സ്വാതന്ത്ര്യാഘോഷങ്ങളില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറുമടക്കമുള്ള ലോകനേതാക്കള്‍ പങ്കെടുക്കും.
പ്രത്യേകരാജ്യം വേണോ എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞ ജനവരിയില്‍ ദക്ഷിണ സുഡാനില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേരും അനുകൂലമായാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രാജ്യം രൂപം കൊള്ളുന്നത്.
ഇരുപതുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ, ദശാബ്ദങ്ങള്‍ നീണ്ട സംഘര്‍ഷത്തെതുടര്‍ന്ന് നടന്ന ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. 99 ശതമാനം ദക്ഷിണ സുഡാന്‍കാരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
ഉത്തര സുഡാനില്‍ മുസ്‌ലിം ഭൂരിപക്ഷമാണുള്ളത്. ദക്ഷിണസുഡാനിലാവട്ടെ ക്രിസ്തീയരടക്കമുള്ള തദ്ദേശീയ വംശക്കാരാണ് കൂടുതല്‍. തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍ക്കൊള്ളുന്ന വടക്കന്‍ സുഡാനില്‍നിന്ന് വിഭജിച്ച് മറ്റൊരു രാജ്യം വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. റിപ്പബ്ലിക്ക് ഓഫ് സൗത്ത് സുഡാന്‍ എന്നാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക നാമം.
ലോകരാജ്യങ്ങളില്‍ പിന്നാക്കമാണെങ്കിലും ദക്ഷിണസുഡാന്റെ ഭൂമി പ്രകൃതിനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്. പെട്രോളിയം, പ്രകൃതിവാതക ധാതുവിഭവ നിക്ഷേപങ്ങള്‍ ഈ രാജ്യത്ത് ആവോളമുണ്ട്. അതുകൊണ്ടു തന്നെ ചൈനയും അമേരിക്കയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ ദക്ഷിണസുഡാന്റെ സൗഹൃദത്തിന് വേണ്ടി വിയര്‍പ്പൊഴുക്കുമെന്ന് ഉറപ്പാണ്.
ആഭ്യന്തര കലാപങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുകയാണ് പുതിയ രാജ്യത്തിന്റെ പ്രധാന വെല്ലുവിളി. സംഘര്‍ഷത്തെതുടര്‍ന്ന് 40 ലക്ഷത്തോളംപേര്‍ വീട് ഉപേക്ഷിച്ചുപോയിട്ടുണ്ട്. ശിശുമരണവും നിരക്ഷരതയും ഉയര്‍ന്ന നിരക്കിലാണ്.