മുംബൈ: ചാവേറാക്രമണമാകാനും സാധ്യത
സ്‌ഫോടന സ്ഥലത്തു നിന്ന് കിട്ടിയ മൃതദേഹങ്ങളിലൊന്നില്‍ ഇലക്ട്രിക് വയറുകള്‍ കാണപ്പെട്ടതാണ് ചാവേറാക്രമണമാണോ എന്ന സംശയമുയരാന്‍ കാരണം. എന്നാല്‍ സ്‌ഫോടനം നടന്നപ്പോള്‍ ഇയാളുടെ ദേഹത്ത് ബോംബിന്റെ ഭാഗങ്ങള്‍ തറഞ്ഞു കയറിയതാണോ അതോ ഇയാള്‍ ബോംബ് ദേഹത്ത് കെട്ടി വച്ചിരിക്കുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായാല്‍ മാത്രമേ ചാവേറാക്രമണമാണോ എന്ന കാര്യം സ്ഥിതീകരിക്കാനാകൂ.
അമോണിയം നൈട്രേറ്റ് അടങ്ങിയ ഐസിഡി(ഇപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. നല്ല വൈദഗ്ധ്യമുള്ളവരാണ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് ഇതിലൂടെ വ്യക്തമാണെന്ന് സിങ് അഭിപ്രായപ്പെട്ടു
സ്‌ഫോടനത്തിനു പിന്നില്‍ അധോലോകത്തിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ദാവൂദിനു സ്വാധീനമുള്ള സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത് എന്നതാണിതിനു കാരണം.
ഇതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വ്യാഴാഴ്ച രാത്രി മുംബൈയിലെത്തി. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അരലക്ഷം രൂപ നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.