സുന്ദരരാജന്‍ പോയത് ദൗത്യം പൂര്‍ത്തീകരിച്ച്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരാനായി മൂന്നുവര്‍ഷത്തോളം നിയമയുദ്ധം നടത്തിയ ടിപി സുന്ദരരാജന്‍ വിടപറഞ്ഞത് തന്റെ ദൗത്യം പൂര്‍ത്തിയായെന്ന് പറഞ്ഞുകൊണ്ട്.
മരണത്തിന് തലേന്നാണത്രേ തന്റെ ദൗത്യം പൂര്‍ത്തിയായെന്നും ഇനിയെല്ലാം ശ്രീപത്മനാഭന്‍ നോക്കിക്കൊള്ളുമെന്നും തന്നെ കാണാനെത്തിയവരോട് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തിലെ അമ്യൂല്യ നിധികളുടെ കണക്കെടുത്ത് സംരക്ഷിക്കുകയായിരുന്നു സുന്ദര്‍രാജന്റെ ലക്ഷ്യം.
ഇഷ്ടദേവനയാ ശ്രീപത്മനാഭപ്പെരുമാളാണ് തന്നെ ഈ ദൗത്യത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നുവത്രേ.
തിരുവനന്തപുരം സബ്‌കോടതിയിലാണ് ക്ഷേത്ര സമ്പത്തുമായി ബന്ധപ്പെട്ട വ്യവഹാരം ആരംഭിച്ചത്. ഇപ്പോള്‍ അത് സുപ്രീം കോടതിയില്‍ എത്തിനില്‍ക്കുന്നു. അതിനിടെ ക്ഷേത്രത്തിലെ അമൂല്യ സമ്പത്തിന്റെ രഹസ്യങ്ങളേറെയും വെളിപ്പെടുകയും ചെയ്തു.
2007ല്‍ ക്ഷേത്രനിലവറകള്‍ തുറന്നു ചിത്രങ്ങളെടുത്ത് ആല്‍ബം തയാറാക്കാന്‍ ക്ഷേത്രാധികൃതര്‍ തീരുമാനിച്ചതുമുതലാണ് കേസുകള്‍ ആരംഭിച്ചത്. 2007 ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നിലവറകള്‍ തുറക്കുമെന്നായിരുന്നു അന്നത്തെ എക്‌സിക്യൂട്ടിവ് ഓഫീസറുടെ സര്‍ക്കുലര്‍.
എന്നാല്‍ ചില ഭക്തരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നതോടെ ഇതുമാറ്റിവെയ്ക്കുകയായിരുന്നു. സപ്തംബറില്‍ വിശ്വംഭരന്‍, പദ്മനാഭന്‍ എന്നീ ഭക്തര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍നിന്ന് നിലവറകള്‍ തുറക്കുന്നതിന് സ്‌റ്റേവാങ്ങി.
അതിനുശേഷം ഡിസംബറില്‍ ഉണ്ടായ പ്രിന്‍സിപ്പല്‍ സബ്ജഡ്ജ് എസ്.എസ്.വാസന്റെ വിധി ക്ഷേത്രം സംബന്ധിച്ച അധികൃതരുടെ നിലപാടിന് എതിരായിരുന്നു. ഇക്കാര്യത്തില്‍ അപ്പീല്‍ ഇപ്പോഴും ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
പിന്നീട് അഡ്വക്കേറ്റ് ടി.പി. സുന്ദര്‍രാജന്‍ 2009 ഡിസംബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തിയത്. രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹര്‍ജി.
ചിത്തിരതിരുനാള്‍ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചെന്നും ക്ഷേത്രം പൊതു സ്വത്താണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ക്ഷേത്രത്തിനെതിരെ കീഴ്‌ക്കോടതികളിലുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2010ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ഹൈക്കോടതിയിലെത്തി.
കോടതി ഈ രണ്ടു കേസുകളും ഒന്നിച്ചു പരിഗണിച്ചു. ഈ കേസിലാണ് ക്ഷേത്രഭരണം ട്രസ്റ്റിനോ പ്രത്യേക ദേവസ്വത്തിനോ കീഴിലാക്കണമെന്ന ഉത്തരവ് ഉണ്ടായത്. മുന്നു മാസത്തിനകം ഇത് നടപ്പിലാക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു.
ക്ഷേത്ര ഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രനും എ.കെ. പട്‌നായികും അടങ്ങിയ ബെഞ്ച് വിലക്കി. എന്നാല്‍ ക്ഷേത്ര നിലവറകള്‍ തുറന്നുപരിശോധിച്ച് ആസ്തി തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടു. ഇതിനായി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച രണ്ട് ജഡ്ജിമാരടക്കം ഏഴംഗ കമ്മീഷനെയും സുപ്രീംകോടതി നിയോഗിച്ചു.
അങ്ങനെ 2010 ജൂണ്‍ 27ന് കമ്മീഷന്‍ ക്ഷേത്രത്തിലെത്തി കണക്കെടുപ്പ് ആരംഭിയ്ക്കുകയും നിധി രഹസ്യങ്ങള്‍ പുറംലോകമറിയുകയും ചെയ്തു.












Click it and Unblock the Notifications