കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രാജിവച്ചു
ബാംഗ്ലൂര്‍: ഖനി കുംഭകോണവുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കാരിയ്ക്ക് അയച്ചുകൊടുത്തു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ക്ക് എപ്പോഴാണ് രാജി നല്‍കുകയെന്ന് വ്യക്തമായിട്ടില്ല.
അധികാരത്തില്‍ തുടരാനുള്ള എല്ലാവഴികളും അടഞ്ഞുവെന്ന് ബോധ്യം വന്നതോടെയാണ് യെഡിയൂരപ്പ മുഖ്യമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങുന്നത്. അനധികൃത ഖനി വിവാദത്തില്‍ ലോകായുക്ത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ 3.30ന് വിളിച്ചുചേര്‍ക്കാനിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയിരുന്നു.
ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വവുമായി ഏറ്റുമുട്ടാനൊരുങ്ങിയ യെഡ്ഡി വ്യാഴാഴ്ച രാവിലെ രാജിവയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എ്ന്നാല്‍ നിലപാട് കര്‍ശനമാക്കിയ പാര്‍ട്ടി നേതൃത്വം രാജിവച്ചൊഴിയാന്‍ യെഡിയൂരപ്പയ്ക്ക് 12 മണിക്കൂറിന്റെ അന്ത്യശാസനവും നല്‍കിയിരുന്നു.
ബിജെപി കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ച് തനിക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ യോഗം രാവിലെ യെദിയൂരപ്പ വിളിച്ചുവെങ്കിലും 22 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.
യോഗത്തില്‍ പങ്കെടുക്കരുതെന്ന കേന്ദ്ര നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് എം.എല്‍.എമാര്‍ വിട്ടുനിന്നത്. ഇതോടെ നിയമസഭയില്‍ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന ബോധ്യമായതോടെയാണ് മന്ത്രിസഭാ യോഗം റദ്ദാക്കാന്‍ യെഡിയൂരപ്പ നിര്‍ബന്ധിതനായത്.
താന്‍ നിര്‍ദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കാനായിരിക്കും യെഡിയൂരപ്പയുടെ ഇനിയുള്ള നീക്കം.കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും വെങ്കയ്യ നായിഡുവും വെള്ളിയാഴ്ച ബംഗ്ലൂരിലെത്തുന്നുണ്ട്. ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിലാകും പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
യെദ്യൂരപ്പയുടെ സമുദായമായ ലിംഗായത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെറ്റര്‍, മന്ത്രി വി.എസ്. ആചാര്യ എന്നിവരുടെ പേരുകള്‍ മുഖ്യമ്ന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിട്ടുണ്ട്.