ബിഎസ് യെഡിയൂരപ്പ രാജിവച്ചു

രാജി ഗവര്‍ണര്‍ സ്വീകരിച്ചു.
ഖനി കുംഭകോണത്തില്‍ ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് യെഡിയൂരപ്പ അധികാരത്തില്‍ നിന്നും താഴെയിറങ്ങുന്നത്. വൈകിട്ട് മൂന്നരയ്ക്ക് അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നരയോടെ യെദിയൂരപ്പ യാത്ര കുറച്ചുകൂടി വൈകിപ്പിക്കുകയായിരുന്നു. തന്റെ പിന്‍ഗാമിയെ സംബന്ധിച്ച് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കാഞ്ഞതിനാലാണ് യാത്ര വൈകിപ്പിച്ചതെന്നാണ് വിവരം. മൂന്നേമുക്കാലോടെ അദ്ദേഹം എംഎല്‍എമാര്‍ക്കൊപ്പം രാജിക്കത്ത് നല്‍കാന്‍ ഇറങ്ങുകയും ചെയ്തു. നേരത്തെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കവേ താന്‍ രാജി നല്‍കാന്‍ തീരുമാനിച്ചതായി യെദിയൂരപ്പ സ്ഥിരീകരിച്ചിരുന്നു.
രണ്ട് ദിവസത്തോളം ബിജെപി കേന്ദ്ര നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് ഞായറാഴ്ച രാവിലെ 7.30നാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് യെദിയൂരപ്പ ഫാക്‌സ് സന്ദേശം അയച്ചതോടെ രാജിക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരുന്നു.
അധികാരത്തില്‍ തുടരാനുള്ള എല്ലാവഴികളും അടഞ്ഞുവെന്ന് ബോധ്യം വന്നതോടെയാണ് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് രാജിയ്ക്ക് തയാറായത്. ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ സ്ഥാനം പോകുമെന്ന് ഉറപ്പായെങ്കിലും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള എല്ലാശ്രമങ്ങളും യെഡിയൂരപ്പ നടത്തിയിരുന്നു. ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച നടത്തിയ നീക്കങ്ങള്‍ക്ക് വഴങ്ങാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ല.
തനിയ്‌ക്കൊപ്പമുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി അന്ത്യശാസനം നല്‍കിയതോടെ ഞായറാഴ്ച രാജിവെയ്ക്കാമെന്ന് യെഡിയൂരപ്പ തയാറാവുകയായിരുന്നു. അതേ സമയം കഴിഞ്ഞ അഞ്ച് ദിവസമായി ബംഗ്ലൂരില്‍ തുടര്‍ന്നിരുന്ന നാടകീയരംഗങ്ങള്‍ക്ക് ഞായറാഴ്ചയും മാറ്റമുണ്ടായില്ല. ഉച്ചയ്ക്ക് രാജി നല്‍കുമെന്ന് യെഡ്ഡി ആദ്യം പറഞ്ഞിരുന്നെങ്കിലും സമയം വൈകിയതോടെ പലവിധ അഭ്യൂഹങ്ങളും പടര്‍ന്നു. അധികാരത്തില്‍ നിഷ്‌കാസിതനായാലും ഉറ്റവരെ അധികാരത്തിലെത്തിച്ച് പിന്‍സീറ്റ് ഡ്രൈവ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സമ്മര്‍ദ്ദ തന്ത്രമായാണ് യെഡിയൂരപ്പ രാജി വൈകിപ്പിക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ പരന്നു. രാജിക്കത്ത് നല്‍കാനായുള്ള പദയാത്ര പോലും തന്റെ ശക്തിപ്രകടിപ്പിയ്ക്കാനായിരുന്നു യെഡ്ഡി ഉപയോഗിച്ചത്. ഈ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് ബിജെപി വഴങ്ങിയോയെന്ന് വരുംനാളുകളിലേ വ്യക്തമാവൂ.
2006-2010 കാലത്ത് അനധികൃത ഖനനം മൂലം സര്‍ക്കാരിന് 16,085 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയും റെഡ്ഡി സഹോദരന്മാരുള്‍പ്പെടെ മന്ത്രിസഭയിലെ പ്രമുഖരും കോഴ വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ലോകായുക്ത സര്‍ക്കാരിനു സമര്‍പ്പിച്ചത്. യെഡിയൂരപ്പയ്ക്ക് 30 കോടി രൂപ കോഴയായി ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു
ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യമുഖ്യമന്ത്രിയാണ് അഴിമതിക്കേസില്‍ അധികാരത്തില്‍ നിന്നും നിഷ്‌കാസിതനാവുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യെഡിയൂരപ്പ ഒട്ടേറെ അഴിമതി വിവാദങ്ങളിലും മറ്റും കുരുങ്ങിയിരുന്നു. എന്നാല്‍ തന്ത്രപരമായ രാഷ്ട്രീയനീക്കത്തിലൂടെ ഇതിനെയൊക്കെ അതിജീവിയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഖനി വിവാദം യെഡിയൂരപ്പയുടെ മന്ത്രിപദത്തിന് അന്തനാവുകയായിരുന്നു.












Click it and Unblock the Notifications