സ്വഭാവദൂഷ്യം: വിങ്ങിപ്പൊട്ടി ഗോപി പടിയിറങ്ങി
കൊച്ചി: സ്വഭാവദൂഷ്യ ആരോപണത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയില്‍ ഗോപി കോട്ടമുറിക്കല്‍ പൊട്ടിക്കരഞ്ഞു.
പ്രശ്നം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തന്റെ വശം വിശദീകരിക്കുന്നതിനിടെയാണ് ഗോപി വീകാരാധീനനായത്.
എന്റെ ഭാഗത്തുനിന്നുണ്ടായ ചില പിശകുകള്‍ വിശദീകരിക്കാന്‍ കഴിഞ്ഞ കമ്മിറ്റിയില്‍ത്തന്നെ ഞാന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ വന്നതിനാല്‍ അതിന് സാധിച്ചില്ല.
എനിക്കെതിരെയുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളായി. ഒരിക്കല്‍ ഞാന്‍ കാറില്‍ യാത്രചെയ്യുമ്പോള്‍, മുളന്തുരുത്തിയില്‍ വെച്ച് കാറിന്റെ ചക്രം ഊരിപ്പോയി. വലിയ അപകടത്തില്‍ നിന്നാണ് അന്ന് രക്ഷപ്പെട്ടത്. എന്നാല്‍, ചക്രം പിടിപ്പിക്കാന്‍ വന്ന മെക്കാനിക്ക് പറഞ്ഞത് കാറിന്റെ ചക്രം വെറുതെ ഊരിപ്പോയതല്ലെന്നായിരുന്നു-ഗോപി പറഞ്ഞു.
നാല് സെക്രട്ടേറിയറ്റ് അംഗങ്ങളാണ് ചിലരുടെ കൂട്ടുപിടിച്ച് എനിക്കെതിരെ രംഗത്തുവന്നത്. അവര്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഔസേപ്പ് ചേട്ടനെപ്പോലെയുള്ള മുതിര്‍ന്ന അംഗങ്ങളോട് പറയാമായിരുന്നു- അദ്ദേഹം പറഞ്ഞു.
പിന്നീട് തന്റെ കുടുംബത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. യോഗാംഗങ്ങള്‍ ഇത് കണ്ട് സ്തബ്ധരായി. യോഗത്തിലുണ്ടായിരുന്ന ചിലരും വികാരാധീനരായി.
സിഐടിയു ഭാരവാഹി കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ഗോപിക്കെതിരെ സംസ്ഥാന, കേന്ദ്ര നേതാക്കള്‍ക്കു പരാതി നല്‍കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പങ്കെടുത്ത ജില്ലാ കമ്മിറ്റിയില്‍ ആരോപണം ചര്‍ച്ച ചെയ്തു.
തെളിവു നല്കാന് പരാതിക്കാരനോട് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കമ്മിറ്റിയില്‍ പറയാത്ത വിവരങ്ങളുണ്ടെങ്കില്‍ അതു കൂടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരത്തെത്തി സെക്രട്ടറിക്കു നല്‍കാമെന്നു പരാതിക്കാരന് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതിക്കാരന് ആരോപണങ്ങളുടെ തെളിവടങ്ങിയ പെന്‍െ്രെഡവ് കൈമാറിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തുടര്‍ന്ന് സെക്രട്ടറിയെ നീക്കിയ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പായി പുറത്തുവരികയായിരുന്നു.