ബാലകൃഷ്ണ പിള്ള കിംസ് ആശുപത്രിയില്‍
അദ്ദേഹത്തിനു ഗുരുതരരോഗങ്ങളുണ്ടെന്നും വിദഗ്ധചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരമാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചത്.
പിള്ളയ്ക്കു വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചു മകള്‍ ബിന്ദു ബാലകൃഷ്ണന്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തിയത്.
പിള്ളയുടെ ഹൃദയവാല്‍വില്‍ തടസമുണ്ടെന്നും രക്തത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിക്കുന്ന ഹിമറ്റോ ക്രോമറ്റോസിസ് എന്ന രോഗമുണ്ടെന്നും മുമ്പു ജയില്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തീരുമാനമെടുക്കാനായി ജയില്‍ എഡിജിപി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. തടവുകാര്‍ക്കു ചികിത്സ നല്‍കേണ്ടതു സര്‍ക്കാര്‍ ആശുപത്രിയിലാകണമെന്നാണു ചട്ടം. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാം.
മുഖ്യമന്ത്രി ഉത്തരവിട്ടതിനേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാലകൃഷ്ണപിള്ളയെ കിംസ് ആശുപത്രിയിലേക്കു മാറ്റി. സ്വന്തം ചെലവിലാണ് ചികിത്സ.
ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട പിള്ള ഫെബ്രുവരി പതിനെട്ടിനാണു ജയിലിലായത്. പല തവണയായി 75 ദിവസം പരോള്‍ ലഭിച്ചു. ഒടുവില്‍ ലഭിച്ച ഒരുമാസത്തെ പരോള്‍ കഴിഞ്ഞു വ്യാഴാഴ്ചയാണു പിള്ള വീണ്ടും ജയിലിലെത്തിയത്.