ശ്രീപത്മനാഭക്ഷേത്രത്തില്‍ മരണത്തിന് സാധ്യത
ദൈവ ചൈതന്യത്തിന് കുറവില്ലെങ്കിലും ക്ഷേത്രത്തില്‍ മൗഢ്യം നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭ പ്രതിഷ്ഠയ്ക്ക് മുമ്പുണ്ടായിരുന്ന ഒരു ദേവപ്രതിഷ്ഠയുടെ അനുഗ്രഹത്തില്‍ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ പൂര്‍വസാന്നിദ്ധ്യത്തിനോടുള്ള അവഗണനയില്‍ നിന്നുണ്ടായ അനിഷ്ടമാണ് പ്രശ്‌നത്തിന് കാരണം. പടിഞ്ഞാറ് വില്വമംഗലത്തിന്റെ കാലത്തെ ക്ഷേത്രം അടഞ്ഞുകിടക്കുന്നതും അനിഷ്ടത്തിന് കാരണമാണ്. ഇവിടെ പരമ്പരാഗതമായി നടത്തിയിരുന്ന കര്‍മ്മാനുഷ്ഠാനങ്ങളിലുള്ള കുറവ്് ദോഷമായി കണ്ടെത്തിയിട്ടുണ്ട്. അനന്തന്‍കാടിനെക്കുറിച്ചും ദേവപ്രശ്‌നത്തില്‍ ചിന്തിച്ചു.
പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര പ്രതിവിധികളും ജ്യോതിഷികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് മധൂര്‍ നാരായണ രംഗഭട്ടിന്റെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്‌നം നടത്തിയത്. ദേവപ്രശ്‌നം ബുധനാഴ്ച വരെ നീണ്ടുനില്‍ക്കും.
തിങ്കളാഴ്ച രാവിലെ 11.32 നാണ് രാശിചക്രത്തില്‍ സ്വര്‍ണാരൂഢം വച്ചത്. രാവിലെ 10 മണിക്ക് തന്നെ ക്ഷേത്രത്തിലെ കുലശേഖര മണ്ഡപത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ ബാലനാണ് ദൂതന്റെ സ്ഥാനം ലഭിച്ചത്. ആന്ധ്രയില്‍ നിന്നും ക്ഷേത്രദര്‍ശനത്തിനായി എത്തിയതായിരുന്നു ബാലന്‍. രാവിലെ 7.30ന് തന്നെ ക്ഷേത്രതന്ത്രി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു.