ഷോര്‍ട്ട് സെല്ലിങ് നിരോധനം, പുതിയ പ്രതിസന്ധി
പാരിസ്: ഓഹരി വിപണിയിലെ ഷോര്‍ട്ട് സെല്ലിങ് നിരോധിക്കാനുള്ള നാലു യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോള്‍ ഭാഗികമായി ഷോര്‍ട്ട് സെല്ലിങിനു വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.കൈവശമില്ലാത്ത ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകന് അവസരം നല്‍കുന്നതാണ് ഷോര്‍ട്ട് സെല്ലിങ്. ഓഹരി വില ഇടിയുമ്പോള്‍ സ്വീകരിക്കുന്ന ഈ തന്ത്രം സാമ്പത്തികപ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ട്രേഡിങ് നടത്തുമ്പോള്‍ ഒരു വാങ്ങലും വില്‍ക്കലും ഒരു ദിവസം വേണമെന്നേയുള്ളൂ. വിപണി താഴേക്കു പോവുന്നതുകണ്ടാല്‍ നിക്ഷേപകന് താഴുമെന്നുറപ്പുള്ള ഓഹരികള്‍ വില്‍ക്കാം. വിപണി ക്ലോസ് ചെയ്യുന്നതിനു മുമ്പ് ഓഹരിയുടെ വിലകുറയുന്ന സമയത്ത് അത് വാങ്ങിയാല്‍ മതി. ഉദാഹരണത്തിന് ടാറ്റാ സ്റ്റീലിന്റെ വില 480 ആണെന്നിരിക്കട്ടെ. ഇനിയും ഈ ഓഹരിയുടെ വില താഴോട്ടുപോവുമെന്ന് തോന്നിയാല്‍ കൈവശമില്ലെങ്കിലും 100 എണ്ണം വില്‍ക്കുക. ഓഹരി വില താഴ്ന്ന് 470ലോ 450ലോ എത്തുമ്പോള്‍ 100 എണ്ണം തിരിച്ചുവാങ്ങിയാല്‍ മതി. തീര്‍ച്ചയായും ഈ കച്ചവടത്തില്‍ ലാഭം കിട്ടും. പക്ഷേ, വളരെയധികം റിസ്‌കുള്ള കച്ചവടമാണിത്. കണക്കുകൂട്ടല്‍ തെറ്റിച്ച് ഓഹരി മൂല്യം മുന്നോട്ടാണ് പോവുന്നതെങ്കിലും വാങ്ങിയേ പറ്റു. കാരണം ഇല്ലാത്ത ഓഹരിയാണ് വിറ്റത്.
എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്പിലാകെ ഒരൊറ്റ തീരുമാനം കൊണ്ടു വരുന്നതില്‍ യൂറോപ്യന്‍ സെക്യുരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി പരാജയപ്പെട്ടു. ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളും പലവിധത്തിലാണ് അതു നടപ്പാക്കുന്നത്. സ്‌പെയിന്‍ 16 സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സാണെങ്കില്‍ 11 ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ക്കു മാത്രമാണ് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ വന്‍കിട ധനകാര്യസ്ഥാപനങ്ങളാണ് ഷോര്‍ട്ട് സെല്ലിങിനെ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്. തീര്‍ച്ചയായും യൂറോപ്പിലെ 27 ഓളം രാജ്യങ്ങള്‍ നിരോധനനീക്കവുമായി മുന്നോട്ടുവരികയാണെങ്കില്‍ അത് സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. 2008ലെ സാമ്പത്തിക മാന്ദ്യസമയത്താണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നത്.പക്ഷേ, യൂറോപ്യന്‍ ബാങ്ക് സ്റ്റോക്കുകള്‍ ഇപ്പോള്‍ തന്നെ രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്.












Click it and Unblock the Notifications