ഹസാരെയ്ക്ക് കയ്യടി; ശര്‍മ്മിളയ്ക്ക് അവഗണന
ഇറോം ശര്‍മ്മിളയുടെ സഹനസമരം പതിനൊന്ന് വര്‍ഷം പിന്നിടുകയാണ്, ആര്‍പ്പുവിളികളും, ചാനലുകളിലെ ലൈപ് റിപ്പോര്‍ട്ടിങും, ഐക്യദാര്‍ഢ്യപ്രഖ്യാപനുവിമില്ലാതെ.
പട്ടാളത്തിന്റെ വെടിയേറ്റ് മണിപ്പൂരില്‍ പത്തു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് 2000 നവംബര്‍ രണ്ടിനാണ് സായുധസേനയുടെ പ്രത്യേകാധികാര നിയമം (എഎഫ്എസ്പിഎ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്.
സമരം തുടങ്ങിയ ഉടനെ ആത്മഹത്യാശ്രമത്തിനു കേസെടുത്ത് അവരെ അറസ്റ്റ് ചെയ്തു. ജയിലിലെ ആശുപത്രിയിലും സമരം തുടര്‍ന്ന ശര്‍മിളയ്ക്ക് പിന്നീട് ട്യൂബിലൂടെ ബലമായി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു.
കോടതിയില്‍നിന്നു ജാമ്യം നേടി പുറത്തിറങ്ങി സമരം തുടര്‍ന്ന അവര്‍ വീണ്ടും അറസ്റ്റിലായി. ശര്‍മിളയെ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ ഒറ്റപ്പെട്ട മുറിയിലടച്ചിരിക്കുകയാണ്.
വെറും ആറു ദിവസം മാത്രം നീണ്ട ഹസാരെയുടെ സമരത്തിന് ആവശ്യത്തിലേറെ പ്രധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ ശര്‍മ്മിളയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് മണിപ്പൂരിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ സമരത്തോടു പൊതുസമൂഹത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും നിലപാട് ഖേദകരവും വിവേചനപരവുമാണെന്നു പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകനായ ബബ്ലു ലോയിടണ്‍ബാം ചൂണ്ടിക്കാട്ടുന്നു.
ഹസാരെ മണിപ്പൂരിലും ശര്‍മിള ദില്ലിിയിലുമാണു ജനിച്ചിരുന്നതെങ്കില്‍ ഇപ്പോഴുള്ള സ്ഥിതി മറിച്ചാകുമായിരുന്നെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്ഷം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മാധ്യമങ്ങളും മറ്റുള്ളവരും അവഗണിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നു ശര്‍മിളയുടെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിന്‍ഹജിത് സിംഗ് ആരോപിച്ചു.