വിഎസിന്റെ പ്രസ്താവന അസത്യം:ക്ഷേത്രം എക്‌സി.ഓഫീസര്‍
വിവിധ വകുപ്പുകളിലെ തലവന്‍മാരുടെ നേതൃത്വത്തില്‍ 210 ലേറെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ജോലിചെയ്യുന്നുണ്ട്. ദിവസേന രാവിലെ 7.30 ന് ഉത്രാടം തിരുനാള്‍ ക്ഷേത്രദര്‍ശനത്തിനായി എത്തുകയും 7.50 ന് ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയും ചെയ്യും. ക്ഷേത്രത്തിലെ വഴിപാടുകള്‍ (പായസം ഉള്‍പ്പെടെ) നിവേദ്യത്തിനായി അകത്തെടുക്കുന്നത് 8.15 നാണ്. നിവേദ്യം കഴിഞ്ഞ് എട്ടരമണിയ്ക്ക് മുന്‍പായി പുറത്തെടുക്കുകയും ചെയ്യും. അതിനുശേഷം മാത്രമേ ഇതൊക്കെ ആര്‍ക്കും വിതരണം ചെയ്യൂ.
അപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പോകുമ്പോള്‍ എങ്ങനെയാണ് പായസം കൊണ്ടുപോകുന്നത്? ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയില്‍ അല്ല സൂക്ഷിച്ചിട്ടുള്ളതെന്നു സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്‍ നിലവറ തുറന്നുപരിശോധിച്ചപ്പോള്‍ മനസിലാക്കിയിട്ടുള്ളതാണ്. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് എട്ടോ പത്തോ ജീവനക്കാരുടെ അറിവു കൂടാതെ ആര്‍ക്കും ഒരു സാധനവും പുറത്തു കൊണ്ടുപോകാന്‍ കഴിയില്ല.
സ്വന്തമായി വഴിപാട് നടത്തുന്ന ദിവസങ്ങളില്‍ രാവിലെ 9 മണി കഴിഞ്ഞ് വഴിപാട് പ്രസാദം എത്തിച്ചുകൊടുക്കാറുണ്ട്. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തം ചെലവിലാണ് വഴിപാട് നടത്തുന്നത്.
ക്ഷേത്രത്തിലെ അമ്പത്തഞ്ചോളം വരുന്ന സെക്യൂരിറ്റി ഗാര്‍ഡുകളിലെ ഭൂരിപക്ഷം പേരും പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടിയില്‍പ്പെട്ട യൂണിയന്‍ അംഗങ്ങളാണ്. സജീവപ്രവര്‍ത്തനമുള്ള അഞ്ചു യൂണിയനുകള്‍ ക്ഷേത്രത്തില്‍ ഉണ്ട്. അവരാരും ഇത്തരം ആക്ഷേപം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് മുതല്‍പിടിയും (ട്രഷറര്‍), സ്വര്‍ണം സൂക്ഷിപ്പുകാരനും അതുപോലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും ഉണ്ട്. പതിറ്റാണ്ടുകളായുള്ള വരവുചെലവ് കണക്കുകളുടെ കൃത്യമായ രേഖകള്‍ എഴുതി സൂക്ഷിച്ചുവരുന്നുമുണ്ട്.
മുപ്പത്തിയൊന്നോളം ശാന്തിക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. തങ്ങളെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചെന്നോ കൊട്ടാരത്തിലേക്ക് സാധനങ്ങള്‍ കടത്തിയിട്ടുണ്ടെന്നോ അവര്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവസ്തുക്കള്‍ക്ക് നഷ്ടം വരുത്തുകയും റിക്കാര്‍ഡുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ചില ജീവനക്കാരുടെ പേരില്‍ നിയമാനുസൃത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ തൊഴില്‍ നിയമങ്ങളും പാലിച്ചശേഷം അവരെ സര്‍വീസില്‍ നിന്നും നീക്കംചെയ്തിട്ടുമുണ്ട്. ഇവര്‍ നല്‍കിയ തെറ്റായ വിവരങ്ങളാണോ ഇത്തരം പ്രസ്താവനയ്ക്കു പ്രതിപക്ഷനേതാവിനെ പ്രേരിപ്പതെന്ന് അറിയില്ലെന്നും ഹരികുമാര്‍ പറഞ്ഞു.