അഴീക്കോട് അപകീര്‍ത്തിപ്പെടുത്തി:വിലാസിനി ടീച്ചര്‍

വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ച മാഷിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നു വ്യക്തമാക്കിയ ടീച്ചര്‍, തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നത് നോക്കിയിരിക്കാനാവില്ലെന്നും പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് വിലാസിനിട്ടീച്ചര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആത്മകഥയില്‍നിന്നുള്ള ഭാഗം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയില്‍ രണ്ടു മാസത്തിനകം ക്ഷമാപണം നടത്തണമെന്നാണ് അഡ്വക്കേറ്റ് ശശിധരന്‍ ചെമ്പഴന്തിയില്‍ മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
ഇതിനെതിരേ മിണ്ടാതിരുന്നാല്‍ എന്നെക്കുറിച്ചുള്ള അപവാദപ്രചാരണങ്ങള്‍ ശരിയാണെന്നു സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമാകും. അതു ഞാനോ തന്റെ ആയിരക്കണക്കിനു വരുന്ന ശിഷ്യഗണമോ ആഗ്രഹിക്കുന്നില്ല.
താന്‍ സ്വഭാവദൂഷ്യമുള്ള സ്ത്രീയാണെന്നും വിവാഹം കഴിക്കാന്‍ കൊള്ളില്ലെന്നും ചൂണ്ടിക്കാട്ടി ആരോ അയച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറിയതെന്നാണ് ആത്മകഥയില്‍ അഴീക്കോട് വെളിപ്പെടുത്തിയിരിക്കുന്നത്- വിലാസിനി ടീച്ചര്‍ പറയുന്നു.
എന്നാല്‍ നാലു പതിറ്റാണ്ടു മുമ്പ് എന്നെ പെണ്ണുകണ്ടുപോയശേഷം അമ്മയുടെ എതിര്‍പ്പിനെതുടര്‍ന്നാണ് വിവാഹത്തില്‍നിന്ന് പിന്‍മാറുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹം വലിയ ആളാണ്. എന്തു തെറ്റു ചെയ്താലും ആരും ചോദിക്കില്ല. ഇന്നും അവിവാഹിതയായി കഴിയുന്നത് മാഷിനു പകരം മറ്റൊരാളെ ഭര്‍ത്താവായി സങ്കല്പിക്കാന്‍ കഴിയാത്തതിനാലാണ്. അത്രമേല്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു- ടീച്ചര്‍ പറഞ്ഞു.
ഞാന്‍ ബിഎഡ് വിദ്യാര്‍ഥിനിയായിരിക്കെയാണു പ്രണയത്തിന്റെ തുടക്കം. എന്റെ കോളജില്‍ ഒരിക്കല്‍ വന്നു മടങ്ങിയ മാഷ് പിന്നീട് ഒരു കത്തിലൂടെയാണ് ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തുന്നത്. തുടര്‍ന്നു പലപ്പോഴായി ഒരു വര്‍ഷത്തോളം കത്തുകളയച്ചു. ഒടുവില്‍ വിവാഹാഭ്യര്‍ഥനയുമായി അദ്ദേഹം സുഹൃത്തുക്കളോടൊപ്പം എന്റെ വീട്ടിലെത്തി. എന്നാല്‍ പെട്ടെന്നായിരുന്നു മനംമാറ്റമെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ അഴീക്കോടിന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചതായും അവര്‍ അറിയിച്ചു.












Click it and Unblock the Notifications