ലൈംഗികരോഗ പരീക്ഷണം; മരിച്ചത് 83 പേര്‍
1946-48 കാലത്താണ് ഗ്വാട്ടിമാലക്കാരില്‍ ലൈംഗികരോഗ പരീക്ഷണങ്ങള്‍ നടത്തിയത്. ലൈംഗികരോഗങ്ങള്‍ക്ക് പെന്‍സിലിന്‍ ഫലപ്രദമോ എന്നറിയാനായിരുന്നു പരീക്ഷണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബൈയാണ് ഈ കൊടുംക്രൂരതയെപ്പറ്റി ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ബറാക് ഒബാമ നിയോഗിച്ച കമീഷനാണ് അമേരിക്കന്‍ ഗവേഷകര്‍ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
ഗ്വാട്ടിമാലന്‍ ജയിലറകളില്‍ കഴിഞ്ഞ 5,500 തടവുകാരില്‍ അവരുടെ സമ്മതമില്ലാതെ രോഗാണുക്കള്‍ കുത്തിവച്ചായിരുന്നു പരീക്ഷണം. 1,300 പേരില്‍ ലൈംഗിക രോഗാണുക്കള്‍ കടത്തിവിട്ടു. ഇവരില്‍ 700 പേര്‍ക്ക് അക്കാലത്തു ലഭ്യമായിരുന്ന ചികിത്സകള്‍ നല്‍കിയതിനു തെളിവുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി ലൈംഗിക രോഗികളായവരില്‍ 83 പേര്‍ മരിച്ചെന്നു കമ്മിഷന്‍ കണ്ടെത്തി.
മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ പരീക്ഷണവിവരം പുറത്തായപ്പോള്‍ ഗ്വാട്ടിമാലാ പ്രസിഡന്റ് ആല്‍വാരോ കൊളോം തുറന്നടിച്ചത്. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അല്‍വാരോയോട് വ്യക്തിപരമായി മാപ്പു പറഞ്ഞിരുന്നു.