നിധിയുടെ ഒരുഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉത്തരവാദിത്ത മില്ലാതെയാണ് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണവും രത്‌നങ്ങളും തൂക്കിനോക്കി കൃത്യമായ പട്ടികയുണ്ടാക്കി സൂക്ഷിക്കണമെന്ന കമ്മിഷന്റെ നിര്‍ദ്ദേശത്തെ രാജകുടുംബം അതിശക്തമായി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2008ലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവനുസരിച്ച് അല്‍പ്പശി ഉത്സവത്തിനായി വ്യാസകോണ്‍ നിലവറയില്‍ നിന്ന് എടുത്ത ആഭരണങ്ങളുടെ ചില ഭാഗങ്ങളാണ് കാണാതായത്. ഇതിന് പകരമായി ചെമ്പ് കൊണ്ടുണ്ടാക്കിയ ആഭരണങ്ങളാണ് മടക്കിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രഭക്തരെ ഞെട്ടിയ്ക്കുന്ന ഒട്ടേറെ വിവരങ്ങള്‍ അഭിഭാഷകന്റെ റിപ്പോര്‍ട്ടിലുണ്ട്.
കോടതി ഉത്തരവ് പ്രകാരം 2008 ഒക്‌ടോബര്‍ 19ന് വ്യാസകോണ്‍ കല്ലറയും നിത്യാദി കല്ലറയും തുറന്നത്. ക്ഷേത്രം മുതല്‍പ്പിടി നല്‍കിയ പട്ടികയനുസരിച്ച് പൂജാവശ്യത്തിനുള്ള അമൂല്യവസ്തുക്കളാണ് കല്ലറകളില്‍ നിന്ന് എടുക്കേണ്ടിയിരുന്നത്. തുറന്നപ്പോള്‍ വലിയൊരു സ്വര്‍ണക്കുടയിലെ 44 സ്വര്‍ണ്ണക്കൊളുത്തുകള്‍ ഊരി മാറ്റിയതായിരുന്നു. ചെമ്പുകൊളുത്തുകള്‍ ഘടിപ്പിച്ചാണ് കൃത്രിമം മറച്ചത്.
കുംഭീയം എന്നു പേരുള്ള നാലു വെള്ളിമണികളില്‍ രണ്ടെണ്ണം അപ്രത്യക്ഷമായി. തങ്കക്കുടയില്‍ തൊങ്ങലുകള്‍ ഇഴ കെട്ടിയ നീണ്ട സ്വര്‍ണ്ണനൂലും കാണാനില്ലായിരുന്നു. പച്ചനിറത്തിലുള്ള രത്‌നങ്ങളും സ്വര്‍ണ്ണങ്ങളും കൊണ്ട് തീര്‍ത്ത തങ്കക്കുടയിലെ 14 രത്‌നങ്ങള്‍ പൊട്ടിയ നിലയിലായിരുന്നു. കുടയ്ക്കും കേടുപാട് സംഭവിച്ചു. ക്ഷേത്രം അധികൃതരോട് ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ അവര്‍ക്കായില്ല. ഇതൊക്കെ രേഖപ്പെടുത്തിക്കൊണ്ടു തന്നെ അല്‍പശി ഉത്സവത്തിനുള്ള വസ്തുക്കള്‍ കൈമാറി. എന്നാല്‍ ഉത്സവം കഴിഞ്ഞ് സാധനങ്ങള്‍ തിരിച്ചുവയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു വെള്ളിമണി നഷ്ടപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴും ക്ഷേത്രം അധികൃതര്‍ കൈമലര്‍ത്തി.
ഇതോടെ ക്ഷേത്ര സുരക്ഷ അപര്യാപ്തമാണെന്ന് അഭിഭാഷക കമ്മീഷന് ബോധ്യമായത്. അത്യമൂല്യമായ സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളും രത്‌നങ്ങളും വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കണമെന്നും തൂക്കം രേഖപ്പെടുത്തണമെന്നുമുള്ള കമ്മിഷന്റെ നിര്‍ദേശത്തെ രാജകുടുംബം അതിശക്തമായി എതിര്‍ത്തു. കോടതി അക്കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു രാജകുടുംബത്തിന്റെ വാദം. ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള കേസും മൂല്യനിര്‍ണയവുമെല്ലാം ആരംഭിച്ചത് ഇതോടെയായിരുന്നു.