ദില്ലി സ്ഫോടനത്തിന് പിന്നില്‍ ഏഴംഗ സംഘം
ദില്ലി: ഹൈക്കോടതി കവാടത്തിനു മുന്നില്‍ 13 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയത് കശ്മീരില്‍നിന്നുള്ള ഏഴംഗസംഘമെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു.
സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികളെ ബുധനാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹുജിയുടെ പേരില്‍ കിഷ്ത്വറിലെ ഗേ്‌ളാബല്‍ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് ഇമെയില്‍ അയച്ച ഷരീഖ് ക്വാര്‍ ഭട്ട്, ബിദ് ഹുസൈന്‍ ബാനി എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ തയ്യാറാക്കി പെന്‍ഡ്രൈവില്‍ സൂക്ഷിച്ച സന്ദേശം സൈബര്‍ കഫേയില്‍ നിന്ന് അയയ്ക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹര്‍കത്- ഉള്‍- ജിഹാദ്- ഉള്‍- ഇസലാമി (ഹുജി) എന്ന ഭീകരസംഘടന ഏറ്റെടുക്കുന്നു എന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇമെയില്‍. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്
ഇരുവരെയും കോടതിയില്‍ ഹാജരാക്കി ജുവനൈയില്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത ഇവരോടൊപ്പം 25നും 30നും ഇടയില്‍ പ്രായമുള്ള അഞ്ചു പേരാണ് സ്‌ഫോടനപദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും. പിടിയിലായവര്‍ക്ക് പദ്ധതിയെക്കുറിച്ച് പൂര്‍ണവിവരമുണ്ട്. സ്‌ഫോടനം നടന്നതിന് തലേന്ന് ആറിനാണ് അഞ്ചുപേരും ദില്ലിയിലെത്തിയത്. സംഭവശേഷം അഞ്ചുപേരും വെവ്വേറെയായി മീററ്റ്, കൊല്‍ക്കൊത്ത, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കടന്നുവെന്നാണ് എന്‍ഐഎ കരുതുന്നത്.
ദില്ലി സ്‌ഫോടനത്തിന് പിന്നാലെ ലഭിച്ച നാല് ഇമെയിലുകളില്‍ രണ്ടെണ്ണമയച്ച പതിനാലുകാരന്‍ സണ്ണി ശുക്ലയെ ബംഗാള്‍ ജാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശത്തുനിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. എന്നാല്‍ , ഈ ബാലന് സ്‌ഫോടനവുമായി ബന്ധമുള്ളതായി സംശയിക്കുന്നില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സണ്ണി മുമ്പും ഇത്തരം മെയിലുകള്‍ അയച്ചിട്ടുണ്ട്.
ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അയച്ച രണ്ടാമത്തെയും നാലാമത്തെയും മെയിലുകള്‍ സണ്ണിയുടേതാണ്. സ്‌ഫോടനം സംബന്ധിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചില്‍നിന്ന് പത്തുലക്ഷം രൂപയായി ഉയര്‍ത്തിയെന്ന് എന്‍ഐഎ അറിയിച്ചു.












Click it and Unblock the Notifications