ഭൂചലനം; മരണസംഖ്യ 72 ആയി

കനത്ത മഴയും മണ്ണിടിച്ചിലുംമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ നിലയ്ക്കു മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങളുണ്ടായ പല പ്രദേശങ്ങളിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു ചെന്നെത്താന്‍ കഴിഞ്ഞിട്ടില്ല.
കരസേനയുടെ 'ഓപറേഷന്‍ മദദ്' ദൗത്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്‍ഫന്‍ട്രി, എന്‍ജിനീയറിംഗ് വിഭാഗങ്ങളടക്കം 72 സംഘത്തെയാണു കരസേന രക്ഷാദൗത്യങ്ങള്‍ക്കു നിയോഗിച്ചിരിക്കുന്നത്.
പലയിടത്തായി നൂറിലേറെപ്പേര്‍ക്കു പരുക്കുണ്ടെന്നാണു റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ ഒമ്പതു പേരും ബിഹാറിലും നേപ്പാളിലും ടിബറ്റിലും ഏഴു പേര്‍ വീതവും കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ശക്തമായ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ടു യാത്രക്കാരുണ്ടായിരുന്ന ബസ് കുടുങ്ങിയിട്ടുണ്ട്.
തീസ്ത ഊര്‍ജ ലിമിറ്റഡിന്റെ ബസിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് കരസേനയുടെ മൗണ്ടന്‍ ഡിവിഷന്‍17 ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ അറിയിച്ചു. 22 യാത്രക്കാരുമായി യാത്രയിലായിരുന്ന ഗ്രെഫിന്റെ ബസിനെക്കുറിച്ചും ഇതേവരെ വിവരം ലഭിച്ചിട്ടില്ല.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിന് 64 കി.മീ. വടക്കുകിഴക്കു പ്രഭവകേന്ദ്രമായി റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനമുണ്ടായത്.
തുടര്‍ന്ന് ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. വടക്കുകിഴക്കന്‍/ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ടിബറ്റ്, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. തിങ്കളാഴ്ച മേഘാലയ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഭൂകമ്പമുണ്ടായി.
ഗാങ്‌ടോക്കില്‍നിന്നു വിനോദയാത്രയ്ക്കുപോയ പല സംഘങ്ങളും ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. നാനൂറോളം വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചെന്ന് ഐടിബിപി അറിയിച്ചു.












Click it and Unblock the Notifications