കേന്ദ്രത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍
ദില്ലി: കേന്ദ്രമന്ത്രിസഭയിലെ നെടുംതൂണുകളായ ധനമന്ത്രി പ്രണാബ് മുഖര്‍ജിയും ആഭ്യന്തരമന്ത്രി പി. ചിദംബരവും തമ്മിലുയര്‍ന്ന ഭിന്നത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.
വിവാദരേഖയുടെ സൃഷ്ടാവ് താനല്ലെന്ന് ആവര്‍ത്തിച്ച പ്രണബ് അതിലെ ഉള്ളടക്കത്തിനു വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നാണു സമര്‍ഥിച്ചത്. പ്രണബിന്റെ പ്രസ്താവന താന്‍ അംഗീകരിക്കുന്നുവെന്നും സര്‍ക്കാരിലുള്ളവരെ സംബന്ധിച്ച് വിഷയം അടഞ്ഞ അധ്യായമായെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിനു പുറമേ ടെലികോം മന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കൊപ്പമാണ് പ്രണബ് മാധ്യമപ്രതിനിധികളെ കണ്ട് എഴുതിത്തയാറാക്കിയ കുറിപ്പ് വായിച്ചത്. ഇതോടെ നോര്‍ത്ത് ബ്ലോക്കിലെ രണ്ട് പ്രമുഖ മന്ത്രിമാരും തത്കാലം തങ്ങളുടെ പദവികളില്‍ തുടരും.
പ്രധാനമന്ത്രിയുമായി വ്യാഴാഴ്ച നടത്തിയ അര മണിക്കൂര്‍ കൂടിക്കാഴ്ചയിലാണ് പോരില്‍ നിന്നു പിന്മാറാനും ഒന്നിച്ചെത്തി മാധ്യമങ്ങളെ കാണാനും പ്രണബും ചിദംബരവും തയാറായത്. പ്രണബ് അവതരിപ്പിക്കേണ്ട മൂന്നു ഖണ്ഡിക പ്രസ്താവനയും ഇരുവരും അംഗീകരിച്ചു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് വ്യാഴാഴ്ച ഇഉച്ചയോടെ പ്രണാബ് നടത്തിയ ചര്‍ച്ചയിലാണ് പരസ്യഭിന്നത അവസാനിപ്പിച്ച് വെടിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ പ്രതിരോധമന്ത്രി എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലെത്തി മന്‍മോഹനുമായി സോണിയ അര മണിക്കൂര്‍ ചര്‍ച്ച നടത്തി. ആരോഗ്യപ്രശ്‌നം അവഗണിച്ചാണു സോണിയ വ്യാഴാഴ്ച പ്രശ്‌നപരിഹാരത്തിനു മുന്‍കൈയെടുത്തത്.
കോണ്‍ഗ്രസിലും സര്‍ക്കാരിലും തര്‍ക്കങ്ങള്‍ ശേഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്നാല്‍ പ്രണാബും ചിദംബരവും വെള്ളിയാഴ്ച നടത്തിയ പ്രസ്താവന തമാശ നാടകമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമല്ല 2ജി അഴിമതിയെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒരാഴ്ച മുന്‍പ് ചിദംബരത്തിനെതിരേയുള്ള ധനമന്ത്രാലയത്തിന്റെ കുറിപ്പ് ഉയര്‍ത്തിവിട്ട വിവാദ ത്തിനുശേഷം ആദ്യമായാണ് ഇരുമന്ത്രിമാരും മുഖാമുഖം കണ്ടത്.