നാലുകോടി ഇന്ത്യക്കാര്‍ക്ക് മാനസികരോഗം
ന്യൂഡല്‍ഹി: രാജ്യത്തെ നാലുകോടിയോളം ജനങ്ങള്‍ മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്. മാനസികാരോഗ്യ ബോധവല്‍ക്കരണ വാരത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തക്ക സമയത്ത് കൗണ്‍സലിങ് നല്‍കുകയാണെങ്കില്‍ ഇപ്പോഴുള്ള ആത്മഹത്യാനിരക്ക് നാലിലൊന്നായി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനാവശ്യമായ വിദഗ്ധരായ സൈക്യാട്രിസ്റ്റുകള്‍ രാജ്യത്തില്ലെന്നത് വലിയൊരു പോരായ്മയാണ്.
നൂറോകോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് വെറും 4000 മാനസികാരോഗ്യവിദഗ്ധര്‍ മാത്രമാണ് ഇപ്പോഴുള്ളത്. വലിയ ഒരു മനുഷ്യാവകാശലംഘനം കൂടിയാണിത്. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ശാരീരികപ്രശ്‌നങ്ങളില്‍ 15 ശതമാനത്തോളവും മാനസികമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ 4000ഓളം വരുന്ന സൈക്യാട്രിസ്റ്റുകളില്‍ ഭൂരിഭാഗവും നാലോ അഞ്ചോ മെട്രോ നഗരങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
വിരലിലെണ്ണാവുന്ന മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് സൈക്യാട്രിയില്‍ പ്രത്യേക കോഴ്‌സുകള്‍ നടത്തുന്നുള്ളൂ. ഒരു ബാച്ചില്‍ നിന്ന് പുറത്തിറങ്ങുന്നത് 30 പേരാണെങ്കില്‍ അതില്‍ 60 ശതമാനവും അമേരിക്കയിലേക്കോ ബ്രിട്ടണിലേക്കോ എംഡി പഠനത്തിനായി പോവുകയും പിന്നീട് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.