ഹിസാറില്‍ അറിയാം ഹസാരെയുടെ ശക്തി
ജനലോക്പാലിനെ പിന്തുണയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇവിടത്തെ ജനങ്ങളില്‍ ഹസാരെയ്ക്കുള്ള സ്വാധീനം വ്യക്തമാകും. എന്നാല്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഹസാരെ ജനങ്ങളെ ആഹ്വാനം ചെയ്തിട്ടില്ല.
ഹസാരെയെ പ്രതിരോധിക്കാന്‍ മറുപടിയുമായി കോണ്‍ഗ്രസും ദിഗ്വിജയ് സിങ്ങും രംഗത്തെത്തിയതും പ്രചാരണത്തി ചൂടേറിയിരുന്നു. ഹസാരെയെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വിരുദ്ധ കക്ഷികളുടെ മുഖംമൂടിയാണ് ഹസാരെയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ശക്തമായ ത്രികോണ മത്സരമാണ് ഹിസാറില്‍ അരങ്ങേറുന്നത്. ഹിസാറില്‍ നിന്നും മൂന്ന് പ്രാവശ്യം ലോക്‌സഭയിലെത്തിയ ജയപ്രകാശാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. മുഖ്യ പ്രതിപക്ഷമായ ഐഎന്‍എല്‍ഡിയുടെ സ്ഥാനാര്‍ത്ഥി അജയ്‌സിങ് ചൗട്ടാലയാണ്. കുല്‍ദീപ് ബിഷ്‌ണോയിയാണ് ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ആകെ നാല്‍പ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.
സമാധാനപരവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പിനായി ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സുമിത മിശ്ര പറഞ്ഞു. പൊലീസിന് പുറമേ 4000ത്തോളം സേനാംഗങ്ങളെയും പോളിങ് സ്‌റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. ആകെ 1506 പോളിങ് സ്‌റ്റേഷനുകള്‍ ഉള്ളതില്‍ 336 എണ്ണം പ്രശ്‌ന സാധ്യതയുള്ളവയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിസാര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയരംഗത്ത് ഒരു വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് അന്നാ ഹസാരെ സംഘവും കോണ്‍ഗ്രസ് വിരുദ്ധ കക്ഷികളും പ്രതീക്ഷിക്കുന്നത്. ഹസാരെ ആഹ്വാനം ചെയ്തകാര്യം ജനങ്ങള്‍ കണക്കിലെടുക്കുകയും കോണ്‍ഗ്രസ് തോല്‍ക്കാനിടവരകയും ചെയ്താല്‍ ലോക്പാല്‍ ബില്ലിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ ക്ഷീണമനുഭവിക്കുന്ന കോണ്‍ഗ്രസിന് അത് വലിയ അഭിമാനപ്രശ്‌നമാണ്.