ദീപാവലിക്കെത്തുന്ന കടലുണ്ടി വാവുല്‍സവം
ചടങ്ങുകളും ആചാരങ്ങളും ഒരു ഭാഗത്തുനടക്കുമ്പോള്‍ മറുഭാഗത്ത് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാടിന്റെയും തന്നെ കൂടിച്ചേരലാണ് നടക്കുന്നത്. വര്‍ഷം തോറുമുള്ള ദീപാവലിക്കുള്ള ഈ കൂടിച്ചേരല്‍ തന്നെയാണ് നാലുഭാഗവും വെളളത്താല്‍ ചുറ്റപ്പെട്ട കടലുണ്ടിയെ സമീപപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
മതപരമായി നോക്കുകയാണെങ്കിലും ഇതിന്റെ പ്രാധാന്യം വലുതാണ്. മലബാര്‍ മേഖലയിലെ ഉല്‍സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം. പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്താന്‍ കടലുണ്ടിക്കടവ് കടപ്പുറത്തെത്തുന്നതും ഈ ഉല്‍സവനാളിലാണ്.
മകന്‍ ചാതോപ്പന്‍ എന്നുവിളിക്കുന്ന ജാതവേദനെയും ദേവി ചൈതന്യത്തെയും കടപ്പുറത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടു വരുന്നതാണ് പ്രധാന ചടങ്ങ്. മകന്‍ അമ്മയുടെ അടുത്തേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്നതും അശുദ്ധി ഭയന്ന് തിരിച്ചുപോവുന്ന രീതിയിലാണ് എഴുന്നെള്ളത്ത് നീങ്ങുന്നത്. ദേവിയുടെ സഹോദരിയും കളിയാട്ടക്കാവിലെ ശക്തിയുമായ ചെറിയമ്മയുടെ വീട്ടിലെത്തിയ ജാതവേദന്‍ മദ്യവും മാംസാഹാരവും കഴിച്ചുപോയതാണ് അശുദ്ധിക്കുകാരണമെന്ന് വിശ്വാസം. മലബാറിലെ ഉല്‍സവത്തിന് കൊടിയിറങ്ങുന്നത് കളിയാട്ട കാവിലെ ഉല്‍സവത്തോടുകൂടിയാണ്.
കടലുണ്ടി വാവുല്‍സവത്തിനു കൊടിയേറി കഴിഞ്ഞാല്‍ ജാതവേദന്‍ ഊരുചുറ്റലിനിറങ്ങും. ഓരോ വീടുകളിലുമെത്തി അനുഗ്രഹം ചൊരിഞ്ഞ് ചാതോപ്പനെത്തുന്നതോടെ നാടും ഉല്‍സവത്തിനായി തയ്യാറാവുന്നു. വളക്കച്ചവടക്കാരും വഴിവാണിഭക്കാരും സര്‍ക്കസുകാരും റോഡിന്റെ ഇരുഭാഗങ്ങളിലും ദിവസങ്ങള്‍ക്കു മുമ്പു തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടാവും.
ഈ കച്ചവടക്കാര്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ഇടയിലൂടെയാണ് ജാതിമതഭേദമന്യേ ആളുകള്‍ ഒഴുകുന്നത്. ഇതിനിടയിലൂടെ എഴുന്നെള്ളത്തം കടന്നുവരുമ്പോഴേക്കും പതിനായിരക്കണക്കിനാളുകള്‍ ഈ കൊച്ചു സ്ഥലത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടാവും. വീടുകളും കെട്ടിടങ്ങളും നിലവിളക്കും അലങ്കാരവിളക്കുമായി ഈ കാഴ്ച കാണാന്‍ ഒരുങ്ങിനില്‍ക്കുന്നുണ്ടാവും.