വാളകം: ചുരുളഴിയാതെ ഒരു മാസം
തുടര്‍ന്ന് അപകടമാണെന്ന് കരുതിയ ഹൈവെ പോലീസ് കൃഷ്ണകുമാറിനെ ആശുപത്രിയിലെത്തിച്ചു.കാറില്‍ നിന്ന് നാലു പേര്‍ തന്നെ വലിച്ചെറിയുകയായിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ ആദ്യം മൊഴി നല്‍കിയത്. അതിക്രൂരമായി ആക്രമിക്കപ്പെട്ടതാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ബാലകൃഷ്ണപിള്ളയ്ക്ക് അധ്യാപകനോട് ശത്രുതയുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പിന്നില്‍ പിള്ളയുടെ കൈകളാണെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ അധ്യാപകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി തുടങ്ങിയതോടെ അന്വേഷണം കൂടുതല്‍ വിഷമകരമായി. ഇതിനിടെ അധ്യാപകന്റെ മൊഴികളില്‍ പലതും കള്ളമാണെന്ന് തെളിയുകയും ചെയ്തു. താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന് പറഞ്ഞ അധ്യാപകന്റെ മൊഴി കള്ളമാണെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. താന്‍ സ്വന്തം കാറില്‍ സഞ്ചരിച്ചപ്പോഴാണ് ആക്രമണമുണ്ടായതെന്ന മൊഴിയും കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
നിലമേല്‍ നിന്ന് താന്‍ ബസില്‍ വാളകത്ത് വന്നിറങ്ങുകയായിരുന്നുവെന്നും അതിനുശേഷം എന്തു സംഭവിച്ചുവെന്ന് ഓര്‍മ്മയില്ലെന്നുമായിരുന്നു അധ്യാപകന്‍ പിന്നീട് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ വാളകത്ത് സംഭവ ദിവസം അങ്ങനെയൊരാള്‍ ബസിറങ്ങിയിട്ടില്ലെന്ന് കണ്ടക്ടര്‍ മൊഴി നല്‍കിയതോടെ പൊലീസ് വീണ്ടും കുഴങ്ങി. അധ്യാപകന്‍ നിലമേല്‍ എത്തിയതിന് ശേഷം എന്തു സംഭവിച്ചുവെന്നതാണ് ദുരൂഹമായി തുടരുന്നത്.
ഇതിനിടെ സംഭവം ഒരു അപകടമായിരുന്നുവെന്നും വെളുത്ത ആള്‍ട്ടോ കാറാണ് അധ്യാപകനെ ഇടിച്ചിട്ടതെന്നുമുള്ള നിഗമനത്തില്‍ സംസ്ഥാനത്തെ ആയിരത്തോളം ആള്‍ട്ടോ കാര്‍ ഉടമകളെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ കേസിന് ഒരു തുമ്പുണ്ടാക്കാന്‍ ഇതും സഹായിച്ചില്ല. കേസ് സിബിഐയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്ന പൊലീസ് ഇപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണ്.