സൗമ്യ കൊലക്കേസ്: വിധി കാത്ത് കേരളം
കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമണവും മുമ്പില്‍ക്കണ്ട് തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷയൊരുക്കും. നേരത്തേ വിചാരണവേളയില്‍ കോടതിയില്‍ കൊണ്ടുവന്ന ഗോവിന്ദച്ചാമിയ്‌ക്കെതിരെ ആളുകള്‍ ആക്രമണം നടത്തിയിരുന്നു.
2011 ഫിബ്രവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യയെ തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമി (30) ആണ് പ്രതി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു.
നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റി. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്.
സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.