ടീമംഗങ്ങളെ പുറത്താക്കാന്‍ ഹസാരെ ആലോചിച്ചു
ഇവരെ മൂവരെയും ഒഴിവാക്കി കമ്മിറ്റി പുനസംഘടിപ്പിച്ച് രാജ്യമൊട്ടുക്കും വ്യാപ്തിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാനും ഹസാരെ ഉദ്ദേശിച്ചിരുന്നുവെന്നാണ് രേഖ വെളിപ്പെടുത്തുന്നത്.
ഹസാരെയുടെ ബ്‌ളോഗറായിരുന്ന പത്രപ്രവര്‍ത്തകന്‍ രാജു പരുലേക്കര്‍ ആണ് ഈ രേഖ ശനിയാഴ്ച പുറത്തുവിട്ടത്. സംഘത്തിന്റെ പുനസംഘാടന സംബന്ധിച്ച് പരുലേക്കറുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് ഹസാരെ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് രഹസ്യമാക്കി വെച്ചിരുന്ന രേഖ പരുലേക്കര്‍ പുറത്തുവിട്ടത്്.
രേഖക്ക് താഴെ ഹസാരെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. മറാത്തി ഭാഷയിലുള്ള ബ്‌ളോഗിന്റെ പകര്‍പ്പും ഇംഗ്‌ളീഷ് പരിഭാഷയും പരുലേക്കര്‍ ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് ആദ്യവാദം മാറ്റിപ്പറഞ്ഞ ഹസാരെ കൈയൊപ്പുണ്ടെങ്കില്‍ ബ്‌ളോഗ് തന്‍േറത് തന്നെയാണെന്ന് സമ്മതിച്ചു. ബ്‌ളോഗ് നിര്‍ത്തലാക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 23നാണ് ഇത്തരമൊരു ബ്‌ളോഗ് ഹസാരെ എഴുതിയതെന്ന് പരുലേക്കര്‍ വിശദീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ തല്‍ക്കാലം പ്രസിദ്ധീകരിക്കേണ്ടെന്ന് വെക്കുകയായിരുന്നു. ഉന്നത സമിതിയിലെ നാല് അംഗങ്ങളുടെ കാര്യത്തില്‍ ഹസാരെ അങ്ങേയറ്റം നിരാശനായിരുന്നു.
ജനാധിപത്യവിരുദ്ധ രീതിയിലും സുതാര്യതയില്ലാതെയും മൂന്നോ നാലോ പേര്‍ 120 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഇന്ത്യക്കാരുടെയും ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാലുപേര്‍ അവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും ഹസാരെ വ്യക്തമാക്കി.
അതിനാല്‍ കെജ്രിവാള്‍, പ്രശാന്ത് ഭൂഷണ്‍, ബേദി എന്നിവരെ പോലുള്ളവരെയല്ല, രാജ്ഗുരു, ഭഗത് സിങ്, സുഖ്‌ദേവ് തുടങ്ങിയവരെ പോലുള്ള യുവാക്കള്‍ അണിനിരക്കുന്ന ഒരു സംഘടനയെക്കുറിച്ചാണ് ഹസാരെ സംസാരിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കത്തുകളെഴുതിയ പ്രമുഖരെ ഉള്‍ക്കാള്ളിച്ച് നേതൃത്വം പുനഃസംഘടിപ്പിക്കാനായിരുന്നു തീരുമാനം-പരുലേക്കര്‍ പറഞ്ഞു.
ഒക്ടോബര്‍ 30ന് ബേദിയും കെജ്രിവാളും പ്രശാന്ത് ഭൂഷണും റെലഗന്‍ സിദ്ധി വിട്ട ശേഷം തന്നോട് അവിടെ തന്നെ നില്‍ക്കാന്‍ ഹസാരെ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ വെച്ച് ഇരുവരും നടത്തിയ ചര്‍ച്ചക്കൊടുവില്‍ സംഘം മരവിപ്പിക്കാനുള്ള ഉത്തരവിറക്കിയെന്നും പരുലേക്കര്‍ വെളിപ്പെടുത്തി.
രഹസ്യ ബ്‌ളോഗ് പുറത്തുവന്നതോടെ നിലപാട് മാറ്റിയ ഹസാരെ നേതൃത്വം പുനസംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി വ്യക്തമാക്കി. സംഘാംഗങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ വന്ന ഘട്ടത്തിലായിരുന്നു ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.