വിയ്യൂര്‍ ജയിലിലെ ചപ്പാത്തി വില്‍പനയ്ക്ക്
തടവുകാരുടെ ഭക്ഷണരീതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷംമുമ്പാണ് സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലിലും കോഴിക്കോട് ജില്ലാ ജയിലിലും ചപ്പാത്തി നിര്‍മ്മാണയന്ത്രം സ്ഥാപിച്ചത്. ഒരു യന്ത്രത്തിന് 2.64 ലക്ഷം രൂപയാണ് വില.
തടവുകാര്‍ക്ക് പ്രാതല്‍ ഒരുക്കുന്ന ജോലി കഴിഞ്ഞാല്‍ പിന്നീട് ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നില്ല. ഇങ്ങനെ വെറുതേയിടുന്നതിന് പകരം യന്ത്രം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വകുപ്പിന് ലാഭമുണ്ടാക്കാമെന്ന ആശയമാണ് പുതിയ സംരംഭത്തിനു പിന്നില്‍.
ഇതിനുള്ള അനുമതി തിങ്കളാഴ്ചയാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഉത്തരവ് ലഭിച്ച് രണ്ടുദിവസത്തിനകം പദ്ധതി നടപ്പാക്കാനും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
ജയിലിലെ ചപ്പാത്തിക്ക് ആവശ്യക്കാരായി നഗരത്തിലെ ചില സഹകരണസംഘങ്ങളും ഹോട്ടല്‍ ഉടമകളും എത്തിയിട്ടുണ്ട്. രണ്ടുരൂപ നിരക്കിലായിരിക്കും ആദ്യവില്പന. രണ്ട് മണിക്കൂര്‍കൊണ്ട് 4000 ചപ്പാത്തിയുണ്ടാക്കാന്‍ കഴിയുന്ന യന്ത്രത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 36 തടവുകാര്‍ ജോലി ചെയ്യും. ജയില്‍വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ അടുക്കളയിലാണ് ചപ്പാത്തിനിര്‍മാണം. മുഖാവരണവും കയ്യുറകളും ധരിച്ച് അതീവ ശുചിത്വത്തോടെയാണ് നിര്‍മാണം.
തമിഴ്‌നാട്ടിലെ 'പുഴല്‍' സെന്‍ട്രല്‍ ജയിലിലെ ബ്രഡ് നിര്‍മാണവും തിഹാര്‍ ജയിലിലെ മധുരപലഹാരനിര്‍മാണവും ഏറെ പേരെടുത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയത്.