കിളിരൂര്‍: ശാരിയുടെ ആമാശയം തകര്‍ന്നിരുന്നെന്ന്
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ആമാശയവും കുടലും തകര്‍ന്നു വിസര്‍ജ്യ വസ്തുക്കളും പഴുപ്പും കണ്ടിരുന്നുവെന്നാണ് മൊഴിയിലുള്ളത്.
സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നു തുന്നിച്ചേര്‍ത്ത കുടലിന്റെയും ആമാശയത്തിന്റെയും ഭാഗങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു. ഇങ്ങനെ തകരുന്നതു ശസ്ത്രക്രിയയിലൂടെയും അല്ലാതെയും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെയോ രോഗിയുടെയോ അനുമതിയോടെ കോട്ടയത്തോ തിരുവനന്തപുരത്തോ മെഡിക്കല്‍ ഗ്യാസ്‌ട്രോയില്‍ കാണിക്കണമെന്നു തങ്ങള്‍ നിര്‍ദേശിച്ചിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
ശാരി മെഡിക്കല്‍ കോളജില്‍ മരിച്ച വിവരം താനാണു പൊലീസിനെ അറിയിച്ചതെന്നും ജോണ്‍ പറഞ്ഞു. ശാരിയെ ചികില്‍സിക്കാന്‍ കളക്ടര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ അംഗമായിരുന്നു. ചികില്‍സയെ സംബന്ധിച്ചു മെഡിക്കല്‍ ബോര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു നല്‍കിയ റിപ്പോര്‍ട്ടില്‍ താന്‍ ഒപ്പിട്ടിരുന്നില്ല. കാരണം എന്താണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്നും സാക്ഷി എതിര്‍ വിസ്താരത്തില്‍ പറഞ്ഞു. 2004 ഒക്ടോബര്‍ 29നു താന്‍ ബോര്‍ഡില്‍നിന്നു മാറി പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും സാക്ഷി മൊഴി നല്‍കി.
ശാരിക്ക് അണുബാധ ഏറ്റിറ്റിട്ടുള്ളതായി ബോധ്യപ്പെട്ടുവെന്നു സാക്ഷി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കാര്യമായ ചികില്‍സ ലഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് ഇപ്പോള്‍ മാറ്റേണ്ടെന്നു പറഞ്ഞതായി സാക്ഷി മൊഴി നല്‍കി. കലക്ടര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് 2004 ഒക്ടോബര്‍ 28നു സൂപ്രണ്ടിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരംഗം ഒപ്പു വച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
2004 ഒക്ടോബര്‍ 31നു ശാരിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. അവിടെവച്ചു തിരുവനന്തപുരത്തുനിന്നെത്തിയ ഡോക്ടര്‍ എ.പി. കുരുവിള ശാരിയെ ചികില്‍സിച്ചിരുന്നു. ശാരിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ അളവില്‍ കവിഞ്ഞ ചെമ്പിന്റെ അംശം ഉണ്ടായിരുന്നതായി ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിലെ ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ സുജാത മൊഴി നല്‍കി.
100 എംഎല്‍ രക്തത്തില്‍ 5.25 മില്ലിഗ്രാം ചെമ്പ് ഉണ്ടായിരുന്നതായി അവര്‍ മൊഴി നല്‍കി. രക്തപരിശോധനാ യന്ത്രം തകരാറിലായതിനാല്‍ അനലിസ്റ്റ് ലാബിലാണ് ചെമ്പിന്റെ അളവു കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു. സാക്ഷി വിസ്താരം വ്യാഴാഴ്ചയും തുടരും.