നിഫ്റ്റി തകര്‍ന്നു തരിപ്പണമായി

മുംബൈ ഓഹരി സൂചിക 600 പോയിന്റോളം താഴേക്കിറങ്ങി 15478.69 തൊട്ടതിനുശേഷം തിരിച്ചുകയറി 365.45 പോയിന്റ് നഷ്ടത്തില്‍ 15699.97ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാവട്ടെ 4640.45 വരെ താഴ്ന്നതിനുശേഷം 4706.45(105.90 നഷ്ടം)ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 2010 ഫെബ്രുവരിക്കുശേഷം നിഫ്റ്റി 4700നു താഴേക്കിറങ്ങുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ വിപണിയില്‍ മൊത്തം 20 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്.
അമേരിക്കന്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലുണ്ടായ കുറവ്, യൂറോപ്യന്‍ രാജ്യങ്ങളിലെ കടക്കെണി, ചൈനീസ് സാമ്പത്തികമേഖലയിലെ തളര്‍ച്ച, രൂപയുടെ മൂല്യത്തിലുള്ള ഇടിവ് എന്നിവയാണ് വിപണിയെ സ്വാധീനിച്ച ഘടകങ്ങള്‍. രൂപയുടെ നിരാശപ്പെടുത്തുന്ന പ്രകടനവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഇന്ത്യന്‍ സാമ്പത്തികമേഖലയെ പിടിച്ചുലയ്ക്കുമെന്ന മുന്‍വിധിയാണ് വിദേശനിക്ഷേപസ്ഥാപനങ്ങളെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍. ആഗോള റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവിധ എക്‌സ്‌ചേഞ്ചുകളില്‍ നിന്നു കണക്കു നോക്കുകയാണെങ്കില്‍ ചൊവ്വാഴ്ച മാത്രം ഏകദേശം 952.68 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐഐ വിറ്റൊഴിവാക്കിയിട്ടുള്ളത്.
എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ ഓഹരികളില്‍ നിന്നാണ് വിദേശ സ്ഥാപനങ്ങള്‍ കാര്യമായ പിന്മാറ്റം നടത്തിയത്. നഷ്ടക്കാരുടെ പട്ടികയില്‍ ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, ശ്രീ രേണുകാ ഷുഗേഴ്‌സ്, യുനൈറ്റഡ് ഫോസ്ഫറസ്, മുണ്ട്രാ പോര്‍ട്ട്, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഏഴുശതമാനത്തോളം താഴ്ന്നു. തകര്‍ച്ചക്കിടയിലും യൂനിടെക്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, ലൂപ്പിന്‍, ഡിവിസ് ലാബ് ഓഹരികള്‍ ചെറിയതോതില്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications