അധ്യാപകനും ഭാര്യക്കുമെതിരെ പിള്ളയുടെ ആഭാസപ്രസംഗം
കൊട്ടാരക്കര: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം അതിരുവിട്ടതായി പരാതി.
ജയില്‍മോചിതനായ പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. കൃഷ്ണകുമാറിനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും അറിയാമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഉമിത്തീയില്‍ നീറ്റുന്നതുപോലെ നീറ്റാനറിയാം. മനുഷ്യത്വമുള്ളതുകൊണ്ട് ശാരീരികമായി ഉപദ്രവിച്ചില്ല. അതിന്റെ ആവശ്യമില്ല.
ജയിലില്‍നിന്ന് രാത്രി പത്തരയ്ക്ക് ഇറങ്ങിവന്ന് താന്‍ പാരകയറ്റിയെന്നാണ് പറയുന്നത്. അധ്യാപകനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും തനിക്കറിയം. 'ഇതിന് പാരയുടെ ആവശ്യമില്ല. പാരയില്ലാതെ അവനെ ശരിപ്പെടുത്താം. പെട്രോളിന് തീപിടിക്കുന്നതു പോലെ ഒരു കാര്യവും ചെയ്യരുതെന്നും പതുക്കെ മതിയെന്നും പിള്ള പറഞ്ഞു.
അധ്യാപകന്റെ ഭാര്യയ്‌ക്കെതിരേയും പിള്ള അപകീര്‍ത്തികരമായ പരിഹാസവാക്കുകളാണ് ഉപയോഗിച്ചത്. അധ്യാപകന്റെ ജനനേന്ദ്രിയത്തില്‍ പാര കയറ്റിയതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വനിതാ ഡോക്ടറെയും പിള്ള മോശം വാക്കുകളില്‍ പരിഹസിച്ചു. അപകടത്തില്‍ പരിക്കേറ്റ് എത്തിയ അധ്യാപകനെ ആദ്യം പരിശോധിച്ചത് കണ്ണ് ഡോക്ടറാണ്. ഈ വനിതാഡോക്ടര്‍ മാത്രമെ പാര കയറ്റിയെന്ന് പറഞ്ഞുള്ളൂ. ബാക്കി ഏഴ് ഡോക്ടര്‍മാരും അല്ലെന്നാണ് പറഞ്ഞത്.
ഭര്‍ത്താവ് മരിക്കാന്‍ കിടക്കുമ്പോള്‍ ഭാര്യ അണിഞ്ഞൊരുങ്ങി നടന്ന് അധ്യാപകന് പിള്ളയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കില്‍ ഇങ്ങനെ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു.
അപകടം നടന്ന ഉടന്‍ അധ്യാപകന് ബോധമുണ്ടായിരുന്നു. അപ്പോള്‍ യഥാര്‍ഥകാര്യം പറഞ്ഞിരുന്നെങ്കില്‍ പൊലീസ് പ്രതിയെ പിടികൂടിയേനെ. എന്നാല്‍ , ആ തെണ്ടി അത് പറഞ്ഞില്ല. അവനെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചത് താനാണ്. കൃഷ്ണകുമാറിനെ പഠിപ്പിച്ചതും ജോലി നല്‍കിയതുമൊക്കെ താനാണ്.
നേരത്തെ ഇതേക്കുറിച്ച് ബാലകൃഷ്ണപിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് ഒരു പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബാലകൃഷ്ണപിള്ളയും ഇപ്പോള്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.