പാകിസ്താനില്‍ പ്രതിസന്ധി മുറുകുന്നു
കലാപത്തിന് തിരികൊളുത്തിയത് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ്. സൈന്യം ഭരണം അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആവശ്യമെങ്കില്‍ അമേരിക്ക സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സര്‍ദാരി വാഷിങ്ടണിലേക്കയച്ച മെമ്മോ പട്ടാളത്തെ ചൊടിപ്പിച്ചു. ഇതേ കുറിച്ച് സുപ്രിം കോടതി വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.
കോടതിക്കു മുമ്പാകെ സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയും ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷയും നല്‍കിയ സത്യവാങ്മൂലത്തില്‍ മെമോ സൈന്യത്തിനെതിരേയുള്ള ഗൂഡാലോചനയാണെന്ന് ആരോപിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സത്യവാങ് മൂലം നല്‍കിയ സൈനിക മേധാവിയും രഹസ്യാന്വേഷണ തലവനും ഗുരുതരമായ ഭരണഘടനാലംഘനമാണെന്ന് നടത്തിയതെന്ന ആരോപണവുമായി പ്രധാനമന്ത്രി യുസഫ് റാസ ഗിലാനി രംഗത്തെത്തി. ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് സൈന്യം തിരിച്ചടിച്ചു.
ഇതിനുള്ള മറുപടിയായി സൈന്യത്തോട് ഏറെ അടുപ്പം കാണിക്കുന്ന പ്രതിരോധസെക്രട്ടറി റിട്ടയേര്‍ഡ് ലെഫ്റ്റ്‌നന്റ് ജനറല്‍ ഖാലിഗ് നയീം ലോധിയെ ഗിലാനി പുറത്താക്കി. സൈന്യത്തിലോ രഹസ്യാന്വേഷണ ഏജന്‍സിക്കു മുകളിലോ സര്‍ക്കാറിനു നിയന്ത്രണമില്ലെന്ന റിപ്പോര്‍ട്ടാണ് പ്രതിരോധ സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ചത്. ഉടന്‍ തന്നെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച കയാനി റാവല്‍പിണ്ടി കരസേനാ യൂനിറ്റിന്റെ കമാന്‍ഡറെ മാറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.
അഴിമതിക്കേസുകള്‍ വീണ്ടും സജീവമാകുന്നതിനാല്‍ ആസിഫ് അലി സര്‍ദാരിക്ക് പ്രസിഡന്റ് സ്ഥാനം തുടര്‍ന്നു കൊണ്ടു പോവാന്‍ താല്‍പ്പര്യമില്ലാത്തതും ഭരണകക്ഷിക്ക് തിരിച്ചടിയാണ്. അടുത്ത രണ്ടു ദിവസങ്ങള്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.