കൊറിയകള്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്
ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ മറവില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളാണ് വടക്കന്‍ കൊറിയ നടത്തുന്നതെന്ന് ദക്ഷിണകൊറിയയും ജപ്പാനും ആരോപിച്ചിരുന്നു. 2006ലും 2009ലും ആണവപരീക്ഷണങ്ങള്‍ നടത്തിയ സ്ഥലത്ത് മൂന്നാമതൊരു ടണല്‍ കൂടി കുഴിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് എഎഫ്പി ന്യൂസ് ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിം ജോങ് രണ്ടാമന്റെ മരണത്തിനുശേഷം മകന്‍ കിം ജോങ് ഉന്‍ അധികാരമേറ്റെടുത്തതു മുതല്‍ അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും വടക്കന്‍ കൊറിയയെ കടുത്ത നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ ആണവപരീക്ഷണങ്ങള്‍ മരവിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഭക്ഷ്യ സഹായവും ലഭിച്ചിരുന്നു. പക്ഷേ, റോക്കറ്റ് പരീക്ഷണങ്ങള്‍ പ്രഖ്യാപിച്ചതോടെ ഈ സഹായം യുഎസ് നിര്‍ത്തി.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള സോഹാ സാറ്റലൈറ്റ് സ്‌റ്റേഷനില്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കാന്‍ പോകുന്നത്. എന്നാല്‍ തങ്ങളുടെ അധിനിവേശമേഖലകള്‍ നിരീക്ഷിക്കാനാണ് ഉപഗ്രഹം അയച്ചതെന്ന് വ്യക്തമായാല്‍ വെടിവെച്ചിടുമെന്ന് ജപ്പാനും ദക്ഷിണകൊറിയയും വ്യക്തമാക്കി.