ബംഗാരു തിഹാറില്‍; ശിക്ഷ ശനിയാഴ്ച പ്രഖ്യാപിയ്ക്കും
അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു ബംഗാരുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. അഴിമതിവിരുദ്ധ നിയമ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പരമാവധി ശിക്ഷ നല്‍കണമെന്ന് തന്നെ സിബിഐ ആവശ്യപ്പെടും.
വ്യാജ ആയുധ കമ്പനിക്കു വേണ്ടി ആയുധ ഇടനിലക്കാരെന്ന ഭാവ ത്തില്‍ എത്തിയ തെഹല്‍ക്ക മാധ്യമ സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ കോഴ വാങ്ങിയാണു ബംഗാരു ലക്ഷ്മണെ കുടുക്കിയത്. 2001 മാര്‍ച്ചിലായിരുന്നു സംഭവം. ബംഗാരുവിന് ഒരുലക്ഷം രൂപയും സഹായികളായ ഉമാ മഹേശ്വരി, സെക്രട്ടറി സത്യമൂര്‍ത്തി എന്നിവര്‍ക്കു പതിനായിരം രൂപയും ഒരു സ്വര്‍ണമാലയും നല്‍കി എന്നായിരുന്നു സിബിഐ കേസ്.
ബംഗാരുവിനെ കാണാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണു സഹായികള്‍ കൈക്കൂലി വാങ്ങിയത്. സത്യമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകളാണു ബംഗാരുവിനെതിരേ നിര്‍ണായകമായത്. സത്യമൂര്‍ത്തി പിന്നീടു കേസില്‍ മാപ്പുസാക്ഷിയായി.
അഴിമതിക്കേസില്‍ തെഹല്‍ക്ക പോര്‍ട്ടലിനെ പ്രതിയാക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. അഴിമതി പുറത്തുകൊണ്ടുവരാന്‍ തെഹല്‍ക സ്വീകരിച്ച മാര്‍ഗ്ഗം ശരിയാകണമെന്നില്ല, എന്നാല്‍ അവരുടെ ലക്ഷ്യം നല്ലതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബംഗാരു ലക്ഷ്മണിനെതിരായ കോടതിവിധി ബിജെപിക്കുള്ള പാഠമാണെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. ചില്ലുമേടയില്‍ ഇരുന്നു മറ്റുള്ളവര്‍ക്കു നേരേ കല്ലെറിയുകയാണു ബിജെപി ചെയ്യുന്നത്. വിധി ബിജെപിയെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കട്ടെയെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
കൈക്കൂലി ഇടപാടു പുറത്തു വന്നപ്പോള്‍ത്തന്നെ ബംഗാരു ലക്ഷ്മണിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചെന്നു ബിജെപി ചൂണ്ടിക്കാട്ടി. കേസില്‍ ബംഗാരുവിന് അപ്പീല്‍ നല്‍കാന്‍ സാധിക്കും. കോണ്‍ഗ്രസിനെപ്പോലെ അഴിമതിക്കാരെ ബിജെപി സംരക്ഷിച്ചില്ലെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ചൂണ്ടിക്കാട്ടി.