Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ സുരക്ഷിതം: ഉന്നതധികാര സമിതി

Mullaperiyar Dam
ദില്ലി: ഭൂകമ്പമുണ്ടായാല്‍പ്പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും തകരില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി.അഞ്ചംഗ സമിതി ഏപ്രില്‍ 25ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡാം അപകടത്തിലാണെന്ന കേരളത്തിന്റെ വാദം തള്ളിക്കളഞ്ഞത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ വാദത്തോട് റിപ്പോര്‍ട്ട് യോജിക്കുന്നു. പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യം കേരളം പുനഃപരിശോധിക്കണം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നേരത്തേ കോടതിക്കു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് രണ്ടു സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്.

റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം ജൂലൈ 23നു മുന്‍പ് ഇരു സംസ്ഥാനങ്ങളും അറിയിക്കണമെന്നും ജസ്റ്റിസ് ഡി.കെ. ജെയിന്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി രണ്ട് നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. 1886ലെയും 1970ലെയും കരാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മുല്ലപ്പെരിയാറില്‍ കേരളം സ്വന്തം ചെലവില്‍ അണക്കെട്ട് നിര്‍മ്മിക്കുകയാണ് അതിലൊന്ന്.

വൈഗ ജലസംഭരണിയിലേയ്ക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് തുരങ്കം നിര്‍മ്മിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിനു ശാശ്വത പരിഹാരമെന്ന നിലയില്‍ പുതിയ അണക്കെട്ട് ആകാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണ കമ്മിഷന്റെയും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിയുണ്ടെങ്കില്‍ കേരളത്തിനു സ്വന്തം ചെലവില്‍ ഡാം നിര്‍മിക്കാം.

അണക്കെട്ടിനു സുരക്ഷാ ഭീഷണിയുണ്ടായാല്‍ വൈഗ ജലസംഭരണിയിലേക്കു കൂടുതല്‍ ജലം കൊണ്ടുപോകാന്‍ അമ്പതടി വിസ്താരത്തില്‍ തമിഴ്‌നാടിനു തുരങ്കം നിര്‍മിക്കാമെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഈ നിര്‍ദേശത്തിനും പുതിയ ഡാമെന്ന ആശയത്തിനും തമിഴ്‌നാടിന്റെ പ്രതിനിധി ജസ്റ്റിസ് ലക്ഷ്മണ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ട്.

കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ.ടി. തോമസ്, ജലനിരപ്പ് 142 അടിയാക്കുക എന്ന നിര്‍ദേശത്തിനു മാത്രമാണ് വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഡാം സുരക്ഷിതമാണെന്ന കണ്ടെത്തലിനോട് അദ്ദേഹം യോജിക്കുന്നു. അണക്കെട്ടിന്റെ താഴെ താമസിക്കുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനു നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇതിനെ എതിര്‍ത്തു. തത്സ്ഥിതി തുടരണമെന്ന കോടതിവിധി നിലനില്‍ക്കുന്നതിനാല്‍ പുതിയ ഉത്തരവുകൊടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജൂലൈ 23നു പരിഗണിക്കാന്‍ കോടതി കേസ് മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+