വിഎസിന്റെ സഹായികള്‍ക്കെതിരെ നേതൃത്വം

ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വിഎസ് മുഖ്യമന്ത്രിയായിരിക്കവേ നടന്ന കോട്ടയം സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ ഇടക്കാല റിവ്യൂ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിശദീകരണം ലഭിച്ച ശേഷം സംസ്ഥാന സമിതി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
അതേസമയം ഔദ്യോഗിക നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ ഒതുക്കാന്‍ നീക്കത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തരായ മൂന്ന് അംഗങ്ങളെ പുറത്താക്കിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരായവരെ ഈ സ്ഥാനങ്ങളിലേയ്ക്ക് നിയമിക്കാനാണ് ശ്രമം.
വിഎസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരോട് ഔദ്യോഗിക പക്ഷത്തിന് അത്ര മതിപ്പില്ല. പുതുതായി നിയമിതരാവുന്നവര്‍ പാര്‍ട്ടിയുടെ നിരീക്ഷകരായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
പാര്‍ട്ടിയ്ക്കതീതമായി വിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വളം വച്ചു കൊടുക്കുന്നത് ശശിധരനും സുരേഷും ബാലകൃഷ്ണനുമാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുമായി വിഎസിനെ അടുപ്പിക്കുന്നത് ഇവരാണ്. ഇത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ്. പേഴ്‌സണല്‍ സ്റ്റാഫില്‍ ഔദ്യോഗിക പക്ഷത്തോട് അനുഭാവമുള്ളവരെ നിയമിക്കുന്നതോടെ വിഎസിനെ ഒതുക്കാനാവുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.












Click it and Unblock the Notifications