കേള്‍ക്കുന്നില്ലേ? മന്ത്രിയുടെ വനരോദനം
സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വേദിയില്‍ വച്ചാണ് വനംകൊള്ളക്കാരും വന്യമൃഗങ്ങളുടെ തോലുകള്‍ സൂക്ഷിക്കുന്നവരുമായ വ്യാജപരിസ്ഥിതി വാദികളെ തനിക്കറിക്ക് നേരിട്ടറിയാമെന്ന് മന്ത്രി വച്ചുകാച്ചിയത്. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ സുഗതകുമാരി ടീച്ചര്‍ വേദി വിട്ടത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. മന്ത്രിയുടെ പ്രസംഗത്തില്‍ മനംനൊന്താണ് ടീച്ചര്‍ വേദിവിട്ടതെന്ന് തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിച്ചു. നാട്ടിലെ അണ്ടനും അടകോടനുമെല്ലാം ഏറ്റുപിടിച്ചു. താന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനാണെന്നും മന്ത്രി പറഞ്ഞതിനോട് തനിക്ക് യോജിപ്പില്ലെന്നും ടീച്ചര്‍ വ്യക്തമാക്കിയിട്ടും പരിസ്ഥിതി സ്‌നേഹികളുടെ വക കുത്തിന് യാതൊരു കുറവും വന്നിട്ടില്ല. ഇതിനിടെ മുന്‍ വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ 'പാര്‍ട്ടിക്കാരന്‍' മന്ത്രിക്കെതിരെ കേസും കൊടുത്തു.
വന്യമൃഗങ്ങളുടെ തോല്‍ സൂക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഈ വിവരം അറിയാവുന്ന വനംമന്ത്രി ഇക്കാര്യം മറച്ചുവച്ചത് അതിലും ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഒരു ആവേശപ്രസംഗത്തിന്റെ പേരില്‍ ഗണേഷ് മന്ത്രിയിനി കോടതി കൂടി കയറേണ്ടിവരും.
പരിസ്ഥിതി പ്രവര്‍ത്തകരെ തൊട്ടുകളിച്ചാല്‍ കയ്യും കെട്ടി നാവുമടക്കി നോക്കിനില്‍ക്കുന്നവനല്ല മുന്‍ വനംമന്ത്രിയും പരിസ്ഥിതി പ്രേമിയും കവിയുമായ സഖാവ് ബിനോയ് വിശ്വം. കടുത്ത വിമര്‍ശനമാണ് തന്റെ പിന്‍ഗാമിക്കെതിരെ അദ്ദേഹം നടത്തിയത്. ഗണേഷ് വിരുദ്ധപ്രസംഗങ്ങള്‍ പോരാഞ്ഞിട്ട് ബിനോയ് വിശ്വം താന്‍ എഡിറ്ററായ ജനയുഗം പത്രത്തിന്റെ എഡിറ്റ് പേജിലും ആഞ്ഞടിച്ചു. ലോക പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ചരിത്രവും പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും താന്‍ വനംമന്ത്രിയായിരുന്നപ്പോള്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ചില സംഭവകഥകളും ബിനോയ് വിശ്വം എണ്ണിപ്പറഞ്ഞു. ഇതിന് മറുപടിയായാണ് ''കവിയൊന്നുമല്ലെങ്കിലും താനുമൊരു പരിസ്ഥിതി സ്‌നേഹി'' ആണെന്ന ഗണേഷിന്റെ വനരോദനം മുഴങ്ങിയത്.
മന്ത്രി ഗണേഷ്‌കുമാറിന്റെ പരിസ്ഥിതി സ്‌നേഹത്തെ ചോദ്യം ചെയ്യുന്നവര്‍ അദ്ദേഹത്തിന്റെ പാരിസ്ഥിതിക പാരമ്പര്യത്തെ തെല്ലും ഗൗനിക്കുന്നില്ലെന്നത് പരിതാപകരമാണ്. കൊട്ടാരക്കര ദേശത്തെ മാടമ്പിത്തറവാട്ടിലെ കാരണവന്‍മാരുടെയും പിന്‍തലമുറക്കാരുടെയും പരിസ്ഥിതി പ്രേമം വാക്കുകള്‍ക്ക് അതീതമാണ്. സ്വന്തമായി ആനയെ വീട്ടുമുറ്റത്ത് വളര്‍ത്തി പരിസ്ഥിതി സ്‌നേഹം കാട്ടാന്‍ ഇന്നാട്ടില്‍ എത്രപേര്‍ക്കാണാവുക. അത് ഗണേഷ്‌കുമാറിനെയും അദ്ദേഹത്തിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയെയും മുത്തശ്ശന്‍ കീഴൂട്ട് രാമന്‍നായരെയും പോലുള്ള അപൂര്‍വ്വം ചിലര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. ആര്‍ ബാലകൃഷ്ണപിള്ള പതിറ്റാണ്ടുകളോളം എം പി, എം എല്‍ എ, മന്ത്രി എന്നീ നിലകളില്‍ ചെയ്ത പ്രകൃതി സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും തുടര്‍ച്ചയാണ് മകനായി ഗണേഷ്‌കുമാര്‍ എം എല്‍ എ എന്ന നിലയിലും മന്ത്രിയെന്ന ചുമതലയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇടയ്ക്ക് പൂജപ്പുര ജയിലിലും ബാലകൃഷ്ണപിള്ള പരിസ്ഥിതി പ്രവര്‍ത്തനം നടത്തിരുന്നു. ഈ അവസരത്തില്‍ ഓര്‍ക്കേണ്ട കാര്യമേയല്ല. ഗണേഷിന്റെ രക്തത്തിലും പരിസ്ഥിതി പ്രേമം ഒഴുകിപ്പരക്കുന്നുണ്ട്, പ്രഖ്യാപിത പരിസ്ഥിതി പ്രേമിയായ ബിനോയ് വിശ്വത്തിന്റെ അത്രത്തോളമില്ലെങ്കിലും.ദശകങ്ങളായി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച് തന്നാലാവുന്ന വിധത്തില്‍ പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കാനും കെ ബി ഗണേഷ് കുമാറിനായിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മന്ത്രിയെ വിമര്‍ശിച്ച മുന്‍മന്ത്രി ബിനോയ് വിശ്വം കവിയാണെങ്കില്‍, കവികള്‍ ഒരു ചാന്‍സിനായി ക്യൂനില്‍ക്കുന്ന സിനിമക്കാരനാണ്. ഒട്ടേറെ നായകന്മാരുടെ ഇടികൊണ്ട് ചതയുന്ന വില്ലന്റെ വേഷം കെട്ടിയാടിയിട്ടുണ്ടെങ്കിലും ഗണേഷിന്റെയുള്ളിലെ പരിസ്ഥിതി പ്രേമിക്ക് കോട്ടമൊന്നുമുണ്ടായിട്ടില്ല. നാവൊന്നുപിഴച്ചതിന് നാട്ടുകാരെല്ലാം മുതുകത്തുകയറിയാല്‍ മന്ത്രിയല്ല ആരും കുടുങ്ങിപ്പോകും.
അവസാനവാക്ക്: മണിച്ചിത്രത്താഴില്‍ മാടമ്പിള്ളി തറവാട്ടില്‍ നിന്ന് യക്ഷിയെ പേടിച്ചൊടിയ ദാസപ്പനല്ല വനംവകുപ്പ് മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നതെന്ന് പരിസ്ഥിതിക്ക് വേണ്ടി വാതോരാതെ വര്‍ത്തമാനം പറയുന്നവര്‍ ഓര്‍ക്കുന്നത് നന്ന്.