ടിപി വധവും നെയ്യാറ്റിന്‍കരയും സഭയെ ഇളക്കിമറിക്കും
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയാവുന്നത് തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍. 32 ദിവസം ചേരുന്ന സമ്മേളനം ജൂലൈ 31 ന് അവസാനിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ് മുഖ്യഅജന്‍ഡ. ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് 13 ദിവസവും അനൗദ്യോഗിക ബില്ലുകള്‍ക്കും മറ്റു നടപടികള്‍ക്കും എട്ടു ദിവസവും നിയമ നിര്‍മാണത്തിന് 11 ദിവസവുമാണു മാറ്റിവച്ചിരിക്കുന്നത്.
ജൂലൈ 16നു ധനവിനിയോഗ ബില്‍ പരിഗണിക്കും. 24ന് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 25നു ധനവിനിയോഗ ബില്‍ പരിഗണിക്കും. പതിനെട്ട് ഓര്‍ഡിനന്‍സുകളാണ് ഇത്തവണത്തെ സമ്മേളനത്തില്‍ സഭയ്ക്കു മുന്നിലെത്തുന്നത്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍തൂക്കം ഭരണപക്ഷത്തിന്. ഇതിനെ ശക്തമായി പ്രതിരോധിച്ചു പരാജയപ്പെടുത്താന്‍ രൂക്ഷമായ ബഹളത്തിന്റെ സഹായമാകും പ്രതിപക്ഷം തേടുക. . ടി.പി. ചന്ദ്രശേഖരന്‍ വധവും രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും ഭരണപക്ഷം ആയുധമാക്കും. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതു സഭ നടക്കുമ്പോഴാണ്.
നെയ്യാറ്റിന്‍കരയില്‍ ജയിച്ചാല്‍ പ്രതിപക്ഷത്തോടൊപ്പമായിരുന്ന ശെല്‍വരാജ് ഭരണപക്ഷത്തേക്കു മാറും. തോല്‍വിയാണു ഫലമെങ്കില്‍ ഭരണപക്ഷത്തിനു വരുംനാളുകള്‍ നിര്‍ണായകമാകും. പ്രതിരോധത്തിലായ പ്രതിപക്ഷത്തിനും അവരെ നയിക്കുന്ന സിപിഎമ്മിനും വലിയൊരളവില്‍ ആശ്വാസവുമായി അത് മാറും.
സമ്മേളനം വെബ്കാസ്റ്റ് ചെയ്യാന്‍ ഇത്തവണ സംവിധാനമുണ്ട്. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ദേശീയഗാനം ആലപിക്കുന്ന രീതി ഈ സമ്മേളനം മുതല്‍ നടപ്പാക്കും. നിയമസഭാ ചട്ടങ്ങളും നടപടികളും പരിഷ്‌കരിക്കുന്നതു സംബന്ധിച്ച സമിതി 2009 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈശിപാര്‍ശ ഉണ്ടായിരുന്നു. പാര്‍ലമെന്റിലെ രീതിയിലാണ് ഇതാരംഭിക്കാന്‍ ശിപാര്‍ശ ചെയ്തത്. അതംഗീകരിച്ചുകൊണ്ടാണു നിയമസഭയില്‍ ഇക്കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചത്.