വിജയത്തിന് പിന്നാലെ യുഡിഎഫില്‍ പട
ശെല്‍വരാജിന്റെ വിജയപ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് നാടാര്‍ സംഘടനയായ വിഎസ്ഡിപി മന്ത്രപദം എന്ന് ആവശ്യവുമായി മുന്നോട്ട് വന്നത്. വിജയത്തിനിടയാക്കിയത് നാടാര്‍ വോട്ടിന്റെ ഏകീകരണമാണെന്ന വിലയിരുത്തലാണ് മന്ത്രിപദം ആവശ്യപ്പെടാന്‍ വിഎസ്ഡിപിയെ പ്രേരിപ്പിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനെ മന്ത്രിയാക്കണമെന്നതാണ് സംഘടനയുടെ ആവശ്യം. ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കുന്നതിനെ കുറിച്ച് ആര്‍ക്കും യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം.
ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന മുരളീധരന്‍ ഭൂരിപക്ഷം കുറഞ്ഞതിനെതിരെ രംഗത്തുവന്നു. ശെല്‍വരാജിനെയല്ലാതെ മറ്റാരേയെങ്കിലും നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടന്നേനെയെന്നായിരുന്നു മുരളി പറഞ്ഞത്. ബിജെപി സ്ഥാനാര്‍ഥി ശക്തനല്ലായിരുന്നുവെങ്കില്‍ മത്സരഫലം മറിച്ചായേനെയെന്നും മുരളി ഓര്‍മ്മിപ്പിച്ചു. നെയ്യാറ്റിന്‍കരയിലേത് ആധികാരിക ജയമല്ലെന്ന് ഷിബു ബേബി ജോണും അഭിപ്രായപ്പെട്ടു. അഞ്ചാം മന്തി വിവാദം സാമുദായിക ശക്തികളെ അകറ്റിയെന്നും ഇതുമൂലം യുഡിഎഫിന് വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.
അതേസമയം വിജയത്തിന്റെ പങ്കുപറ്റാന്‍ അവകാശവാദങ്ങളുമായി വിവിധ സാമുദായിക സംഘടനകളും രംഗത്തെത്തി. തങ്ങളുടെ വോട്ടാണു ശെല്‍വരാജിനെ ജയിപ്പിച്ചതെന്നും അതുകൊണ്ട് തങ്ങള്‍ നിര്‍ദേശിക്കുന്നവരെ മന്ത്രിയാക്കണമെന്നുമാണ് ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ നിലപാട്. എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിച്ചതിനാലാണ് യുഡിഎഫ് വിജയിച്ചതെന്ന് അവകാശപ്പെട്ട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്തു വന്നിരുന്നു.
മകന്‍ ഗണേഷ് കുമാറുമായി അകന്നിരിക്കുന്ന ബാലകൃഷ്ണ പിള്ള വോട്ടുകുറഞ്ഞതിന് പിന്നില്‍ ഗണേഷിനും പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഗണേഷിന് പ്രചാരണ ചുമതല നല്‍കിയ അതിയന്നൂര്‍ പഞ്ചായത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയതെന്ന് പിള്ള വിഭാഗം ചൂണ്ടിക്കാട്ടുന്നു.