കുഞ്ഞനന്തന് നാര്‍ക്കോടെസ്റ്റ്?
ഒളിത്താവളങ്ങളില്‍ വെച്ച് നിയമവിദഗ്ധര്‍ പഠിപ്പിച്ചുകൊടുത്തത് വള്ളിപുള്ളി വിടാതെയാണ് കുഞ്ഞനന്തന്‍ പയറ്റുന്നത്. ചന്ദ്രശേഖരനെ കൊന്നത് ക്രിമിനല്‍ സംഘങ്ങളാണ്. കാശ് കൊടുത്താല്‍ ആര്‍ക്കുവേണ്ടിയും അവര്‍ കൊല്ലും. അതില്‍ പാര്‍ട്ടിക്ക് പങ്കില്ല, നേതാക്കള്‍ക്ക് ഒട്ടും പങ്കില്ല.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ വീട്ടില്‍ പലരും വരാറുണ്ട്. കൊടി സുനിയും കിര്‍മാനി മനോജുമൊക്കെ അങ്ങനെ വീട്ടില്‍ വന്നിട്ടുള്ളവരാണ്. എന്ന വിധത്തിലാണ് കുഞ്ഞനന്തന്റെ നില്‍പ്പ്.
സാധാരണയുള്ള ചോദ്യം ചെയ്യലില്‍ ഒന്നും വിട്ടുപറയാതെ വന്നപ്പോഴാണ് പിടികൂടിയ ക്രിമിനലുകളെ മുന്നില്‍ കൊണ്ടു വന്നും അവരുടെ മൊഴികള്‍ റെക്കോഡ് ചെയ്തത് കേള്‍പ്പിച്ചും വീണ്ടും ചോദ്യം ചെയ്തത്. എന്നിട്ടും കുഞ്ഞനന്തന് യാതൊരു കുലുക്കവുമില്ല.
ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ല, അറിയില്ല എന്ന മട്ടിലാണ് കുഞ്ഞനന്തന്റെ മൊഴികള്‍. കൊലപാതക ദൗത്യം ഏല്‍പ്പിച്ചവര്‍ക്കും ക്രിമിനലുകള്‍ക്കും ഇടയിലെ മുഖ്യ കണ്ണിയാണ് കുഞ്ഞനന്തന്‍ എന്നതിനാല്‍ മൊഴികള്‍ കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്.
നേരിട്ടുളള ചോദ്യം ചെയ്യലില്‍ കാര്യമായ തെളിവുകളൊന്നും തന്നെ ലഭിക്കാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയപരിശോധനകള്‍ നടത്താനുള്ള സാധ്യതകളാണ് അന്വേഷണസംഘം ഇപ്പോള്‍ തേടുന്നത്. വേണ്ടി വന്നാല്‍ നാര്‍ക്കോ അനാലിസിസ് നടത്താനുള്ള അനുമതി നേടിയെടുക്കാനാണ് അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അഭയകേസില്‍ നാര്‍ക്കോ ടെസ്റ്റ് നടത്തിയപ്പോള്‍ മയക്കുമരുന്ന് നല്‍കി അര്‍ദ്ധ ബോധാവസ്ഥയില്‍ മൊഴിയെടുത്തുവെന്നും ഇത് മനുഷ്യാവകാശലംഘനമാണെന്നും ഉള്ള ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. കുഞ്ഞനന്തനില്‍ നാര്‍ക്കോ ടെസ്റ്റ് നടത്തിയാലും ഈ വിധം ആരോപണം ഉയരുമെന്നുറപ്പാണ്. പക്ഷേ, കേസിനെ തുരുപ്പ് ശീട്ട് കുഞ്ഞനന്തനായതിനാല്‍ ഏത് മാര്‍ഗ്ഗവും അവലംബിക്കാന്‍ തന്നെയാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്.