തുടക്കം മുതല്‍ കളിയുടെ സമഗ്രമേഖലയിലും ആധിപത്യം സ്ഥാപിച്ച സ്‌പെയിന്‍ കാണികളെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ഡേവിഡ് സില്‍വ (14ാം മിനിറ്റ്), ജോര്‍ഡി ആല്‍ബ (41) ആദ്യപകുതിയിലും ഫെര്‍ണാണേ്ടാ ടോറസ് (84), യുവാന്‍ മാട്ട (88) എന്നിവര്‍ രണ്ടാം പകുതിയിലും ലക്ഷ്യം കണ്ടു. ഇറ്റലി ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍കീപ്പറും നായകനുമായി ഐകര്‍ കസിയസിനെ മറികടക്കാന്‍ സാധിച്ചില്ല.
10ാം മിനിറ്റില്‍ തന്നെ സ്‌പെയിനിനു ലീഡ് ലഭിക്കേണ്ടതായിരുന്നു. സെക് ഫെബ്രഗാസില്‍ നിന്നു ലഭിച്ച പാസില്‍ നിന്നും സാവി ഷോട്ടുതിര്‍ത്തെങ്കിലും അത് പുറത്തേക്കാണ് പോയത്. ആദ്യ ഗോളിന് വഴിമരുന്നിട്ടത് ഇനിസ്റ്റയായിരുന്നു. ഡിഫന്റര്‍മാര്‍ക്കിടയിലൂടെ പകര്‍ന്നു നല്‍കിയ പന്ത് ഫെബ്രഗാസ് അല്‍പ്പം അഡ്വാന്‍സ് ചെയ്ത ഗോള്‍കീപ്പര്‍ ലൂയിജി ബഫുണിന്റെ തലയ്ക്കു മുകളിലൂടെ ക്രോസ് പായിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡേവിഡ് സില്‍വ പന്ത് വലയിലെത്തിച്ചു.
ഒരു ലോങ് ക്ലിയറിങില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. സാവി തള്ളി നല്‍കിയ പന്തുമായി ഓഫ് സൈഡ് ട്രാപ്പില്‍ പെടാതെ മുന്നേറിയ ആല്‍ബ ബഫണിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. വെറ്ററന്‍ താരം ടോറസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. സാവി നല്‍കിയ പന്തുമായി മുന്നേറിയ താരം ഗ്രൗണ്ടി ഷോട്ടിലൂടെ വലകുലുക്കി. ഇടതുമൂലയില്‍ നിന്നു ടോറസ് നല്‍കിയ പാസ് യുവാന്‍ മാട്ട പോസ്റ്റിലേക്ക് ചെത്തിയിട്ടതോടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.