വയല്‍ നികത്തല്‍: റദ്ദാക്കണമെന്ന് സുധീരന്‍
ഭൂമാഫിയ സര്‍ക്കാരില്‍ പിടിമുറുക്കി എന്നതിന്റെ തെളിവാണ് വയല്‍നികത്തലിന് അംഗീകാരം നല്‍കാനുള്ള തീരുമാനമെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇടതുഭരണകാലത്ത് വളന്തക്കാട്, കിനാലൂര്‍, മെത്രാന്‍ കായല്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഭൂമാഫിയ സര്‍ക്കാര്‍ മാറിയിട്ടും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ നികത്തിയ നെല്‍ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2005 ജനുവരിക്ക് മുമ്പായി നികത്തിയ നെല്‍വയലുകള്‍ക്കും, നീര്‍ത്തടങ്ങള്‍ക്കും കരഭൂമിയായി അംഗീകാരം നല്‍കാനാണ് തീരുമാനം.
ഫെബ്രുവരി 8ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ആണ് നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പോകുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍ സംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് സര്‍ക്കാറിന്റെ ഈ നീക്കം. പാഴായി കിടക്കുന്ന വയലുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന വ്യാവസായിക വകുപ്പിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
അനിയന്ത്രിതമായി കേരളത്തിലെ നെല്‍വയലുകളും, നീര്‍ത്തടങ്ങളും നികത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനായി 'കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം' കൊണ്ടു വന്നത് 2008ലാണ്. കേരളത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക, കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം കൊണ്ടു വന്നത്.