അഭയകേസ്: മുന്‍ ആര്‍ച്ച് ബിഷപ്പിന് അവിഹിതബന്ധമെന്ന്
അഭയ കേസ് പ്രതികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.കേസിലെ സാക്ഷി ബി.സി.എം കോളജ് പ്രഫസര്‍ ത്രേസ്യാമ്മയുടെ മൊഴി ഉദ്ധരിച്ചാണ് സി.ബി.ഐ വെളിപ്പെടുത്തല്‍.
അതേ കോളജിലെ ഹിന്ദി അധ്യാപികയായ സിസ്റ്റര്‍ ലൗസിയുമായി പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈയില്‍ എന്നിവര്‍ക്ക് ബന്ധമുണ്ട്. ആര്‍ച്ച്ബിഷപ് കുന്നശ്ശേരിയുമായുള്ള സിസ്റ്ററുടെ ബന്ധത്തിന് ഇരുവരും ഒത്താശ നല്‍കിയിരുന്നതായും സി.ബി.ഐ ആരോപിക്കുന്നു.
ഇതിനിടെ നേരത്തെ അഭയ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉള്‍പ്പെടെയാണ് തുടരന്വേഷണ ഹരജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സിബിഐയ്ക്കു കോടതിയുടെ നോട്ടീസ് അയച്ചു.
എന്നാല്‍ തുടരന്വേഷണ ഹരജികളില്‍ അതൃപ്തി രേഖപ്പെടുത്തിയ സി.ബി.ഐ, ഇവ തള്ളണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരായ കുറ്റപത്രം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. തുടരന്വേഷണഹരജികള്‍ സമര്‍പ്പിച്ചത് ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സി.ബി.ഐ മറുവാദമുന്നയിച്ചു.
സിബിഐയുടെ മുന്‍ എസ്പിയും ഇപ്പോള്‍ ഐജിയുമായ വി. ത്യാഗജാരന്‍, െ്രെകംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി. മൈക്കിള്‍, െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന സാമുവല്‍, ആര്‍ഡിഒ ആയിരുന്ന എസ്.ജി.കെ. കിഷോര്‍, ചീഫ് കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍. ഗീത, അനലിസ്റ്റ് എം. ചിത്ര, ആര്‍ഡിഒ കോടതിയിലെ എല്‍ഡി ക്ലര്‍ക്കായിരുന്ന കെ.എന്‍. മുരളീധരന്‍, കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അടുക്കള ജീവനക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ, സിസ്റ്റര്‍ അഭയയുടെ റൂംമേറ്റ് ആയിരുന്ന സിസ്റ്റര്‍ ഷെര്‍ഷി എന്നിവര്‍ പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ചെന്നാണ് ആരോപണം.
ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സിബിഐ 2009 ജൂലൈ 17നു കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. മൂന്നു പ്രതികളും അവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സിബിഐയുടെ അനാസ്ഥ മൂലം മറുപടി നല്‍കാത്തതു കൊണ്ടാണ് 20 വര്‍ഷം പഴക്കമുള്ള കൊലക്കേസിന്റെ വിചാരണ നീണ്ടുപോകുന്നതെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹര്‍ജി ഫയല്‍ ചെയ്തിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മറുപടി ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന്, വാദത്തിനിടെ സിബിഐ സ്‌പെഷ്യല്‍ ജഡ്ജി ആരാഞ്ഞു. സിബിഐയെ വിമര്‍ശിക്കുകയും ചെയ്തു.