സിബിഐക്കെതിരെ സഭ മാനനഷ്ടക്കേസിന്
മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സഭയുടെ കീഴിലുള്ള ബിസിഎം കോളെജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൗസിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ച് കോടതിയില്‍ സിബിഐ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിസ്റ്റര്‍ ലൗസി എന്നൊരു കന്യാസ്ത്രീ ബി.സി.എം. കോളജിലോ പയസ് ടെന്ത് ഹോസ്റ്റലിലോ ഉണ്ടായിരുന്നില്ല. ഇല്ലാത്ത ഒരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കി കളവായി കാര്യങ്ങള്‍ ബോധിപ്പിച്ച സി.ബി.ഐയുടെ നടപടിക്കു കൂട്ടുപിടിച്ചാണ് മാധ്യമങ്ങള്‍ സഭയ്ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അതിരൂപതാ വക്താവ് സാബു കുര്യന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഭയ കേസിന്റെ ഓരോ കാലഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്കി സഭയേയും സഭാധികാരികളേയും കരിതേച്ചു കാണിക്കാന്‍ സി.ബി.ഐ. ശ്രമിച്ചിരുന്നു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് ആരോപിച്ച് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരേ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ സിസ്റ്റര്‍ സെഫി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ താന്‍ കന്യകാത്വം തെളിയിക്കാന്‍ തയാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്.
നാര്‍ക്കോ അനാലിസിസിന്റെ സിഡി കൃത്രിമമാണെന്നു കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിട്ടും ബോധപൂര്‍വം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് സഭയെ കരിതേയ്ക്കാനാണു സിബിഐ ശ്രമിച്ചത്. ക്നാനായ സമുദായവും പൊതുസമൂഹവും ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാര്‍ കുന്നശ്ശേരിയെ അപമാനിക്കാന്‍ ശ്രമിച്ചതില്‍ കോട്ടയം അതിരൂപത ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.