പരിയാരം:ജയരാജന്റെ അടുത്തബന്ധുവിന് വഴിവിട്ട് സീറ്റ്
ഡിഫികുട്ടികള്‍ ശുഭ്രപതാകത്തണലില്‍ മാര്‍ച്ച് ചെയ്ത്, വിദ്യാഭ്യാസകച്ചവടത്തിനെതിരേ തൊണ്ടു പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നു. തലമണ്ടക്കടിയും വാങ്ങി വീട്ടില്‍ പോകുന്നു. വലിയ നേതാക്കള്‍ ഇഷ്ടക്കാര്‍ക്കെതിരേ സീറ്റ് കച്ചവടം തകൃതിയായി നടത്തുകയും ചെയ്യുന്നു.
ഇതേ പരിയാരം കോളജിന്റെ പേരില്‍, സ്വാശ്രയകച്ചവടത്തിനെതിരേ പ്രക്ഷോഭമുയര്‍ത്തിയ അഞ്ചു പേരാണ് കൂത്തുപറമ്പില്‍ വെടിയേറ്റ് വീണതെന്നും പുഷ്പന്‍ എന്ന ചെറുപ്പക്കാരന്‍ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കഴിയുന്നുവെന്നതുമെല്ലാം വലിയ നേതാക്കളും ചെറിയ നേതാക്കളും ബോധപൂര്‍വം മറക്കുന്നുവെങ്കിലും പൊതു സമൂഹത്തിന് അത്ര വേഗം ഇതു മറക്കാന്‍ കഴിയില്ലല്ലോ?
മന്ത്രി അടൂര്‍പ്രകാശിന്റെ മകള്‍ക്ക് കഴിഞ്ഞ തവണ എംഡി സീറ്റ് നല്‍കിയതും പരിയാരത്തെ സഖാക്കള്‍ തന്നെ. അതുവിവാദമായപ്പോള്‍ മന്ത്രി ആ സീറ്റ് വേണ്ടെന്നു വെച്ചു. ഇക്കുറി പിജി സീറ്റ് നാല് എണ്ണം(രണ്ട് മെറിറ്റ്, രണ്ടു മാനേജ്‌മെന്റ്) ക്വാട്ടകള്‍. മാനേജ്‌മെന്റ് ക്വാട്ട നേരത്തെ തന്നെ പൂര്‍ത്തിയായി. മെറിറ്റ് സീറ്റില്‍ രണ്ടു പേരും ചേര്‍ന്നുവെങ്കിലും, വൈകാതെ ഒരാള്‍ വിട്ടുപോയി. ആ സീറ്റ് ആരുമറിയാതെ സഖാക്കള്‍ പൂരിപ്പിച്ചു. പാര്‍ട്ടിയുടെ കേന്ദ്രനേതാവിന്റെ മകന്റെ ഭാര്യാസഹോദരന്.
റാങ്ക് ലിസ്റ്റില്‍ നാല്‍പ്പത്തി ഒമ്പതാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇത്തരമൊരു സീറ്റ് ഒഴിവുവന്നാല്‍ പരസ്യപ്പെടുത്തണമെന്നും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തണമെന്നുമൊക്കെയാണ് ചട്ടം. ചട്ടം അതുപോലെയിരിക്കട്ടെ, ഇവിടെ കാര്യങ്ങള്‍ക്കളൊക്കെ ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് സഖാക്കളുടെ ഭാഷ്യം. ഒന്നേ അറിയാനുള്ളൂ, അടൂര്‍ പ്രകാശിന്റെ മകളുടെ പേരില്‍ മാര്‍ച്ചും ബഹളവും നടത്തിയ ഡിഫി സിങ്കങ്ങള്‍ ഇതിന്റെ പേരില്‍ പരിയാരത്തേക്ക് മാര്‍ച്ച് ചെയ്യുമോ? കാത്തിരുന്നു കാണാം, നാടകമേ ഉലകം.