മരണം വരെ ഉപവാസമിരിക്കുമെന്ന് അണ്ണാ ഹസാരെ
ദില്ലി: അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന അണ്ണാ ഹസാരെ ഞായറാഴ്ച മുതല്‍ ജന്തര്‍മന്തറില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചു. മെച്ചപ്പെട്ട ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതിനുവേണ്ടി മരണം വരെ സമരം ചെയ്യും. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഏത് കണ്ണടയാണ് വെയ്ക്കുന്നത് ആ കണ്ണാടി ചില്ലിന്റെ നിറത്തിലൂടെയാണ് കാര്യങ്ങള്‍ കാണുക-സമര തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അണ്ണാ അറിയിച്ചു.
സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യില്ല. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാറിനു നല്‍കിയ നാലു ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
നേരത്തെ അണ്ണ നടത്തിയ നിരാഹാരസമരങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പക്ഷേ, ഇത്തവണ ജന്തര്‍ മന്തറില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സംഘാടകരോ വളണ്ടിയര്‍മാരോ ആണ്. ശനിയാഴ്ച മുതല്‍ ഈ സ്ഥിതിയില്‍ ചെറിയൊരു മാറ്റമുണ്ടായിട്ടുണ്ട്. ഏഴായിരത്തിലധികം പേര്‍ വേദിയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിനെ അഴിമതിക്കെതിരേയും ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും മുദ്രാവാക്യമുയര്‍ത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ച ഹസാരെ അനുയായികളെ പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
അണികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടു ചെയ്യാന്‍ ടിവി ചാനലുകളുടെ വന്‍ പടയുള്ളതാണ് സംഘാടകരുടെ ആശ്വാസം. അരവിന്ദ് കേജരിവാള്‍ മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നിവരാണ് ഇതുവരെ നിരാഹാരമിരുന്നത്. ഇതില്‍ പ്രമേഹരോഗിയായ കേജ്‌രിവാളിന്റെ ആരോഗ്യനില ലേശം വഷളായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുമ്പെല്ലാം ജന്ദര്‍മന്തറിലും രാംലീലാ മൈതാനത്തും ഹസാരെ സംഘം നടത്തിയ ആദ്യ സമരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു.