സത്‌നാമിന്റെ കൊല: ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി
കൊല്ലം ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കാനാണ് ശുപാര്‍ശ.
സംഭവത്തെക്കുറിച്ചന്വേഷിക്കാനായി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയമിച്ച ആരോഗ്യവകുപ്പ് വിദഗ്ധസമിതി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍മാര്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. രമണിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തിയത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലും കൊല്ലം ജില്ലാ ആശുപത്രിയിലും ഈ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെങ്കിലും സത്‌നാമിനെ കൃത്യമായി ചികിത്സിക്കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിലെ മറ്റു ചില ജീവനക്കാരും വീഴ്ചവരുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതിനിടെ സത്‌നാംസിങിന്റെ മരണത്തിനിടയാക്കിയതു തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ചാണു സത്‌നാം സിങിനു മര്‍ദനമേറ്റത്. എഴുപത്തിയേഴില്‍ കൂടുതല്‍ മുറിവുകള്‍ സത്‌നം സിംഗിന്റെ ശരീരത്തില്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരനും നാലു പുനരധിവാസ രോഗികളും ചേര്‍ന്നാണു മര്‍ദനം നടത്തിയത്. കേബിള്‍ വയര്‍ ഉള്‍പ്പടെ ഉപയോഗിച്ചു നടത്തിയ മര്‍ദനത്തിനിടെയാണു സത്‌നാംസിംഗിന്റെ തല ചുവരില്‍ ഇടിച്ചു ക്ഷതമേറ്റത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മര്‍ദനത്തെത്തുടര്‍ന്നു രാത്രി എട്ടരയോടെയാണു സത്‌നം സിംഗ് മരണമടഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നാലു പുനരധിവാസ രോഗികളെ അറസ്റ്റ് ചെയ്യുന്നതിനു കോടതിയുടെ അനുമതിക്കായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.