ടാങ്കര്‍ ദുരന്തം:മരണം 19ആയി,അധികൃതരും കുറ്റക്കാര്‍
കണ്ണൂര്‍: കണ്ണൂരിലെ ടാങ്കര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തൊമ്പതായി. കഴിഞ്ഞ ദിവസം ഇതേ അപകടത്തില്‍ മരണമടഞ്ഞ റംല ഹൗസില്‍ അബ്ദുല്‍ റസാഖ് - റംലത്ത് ദമ്പതികളുടെ മകന്‍ റിസ്‌വാന്‍ (12), നവനീതത്തില്‍ കുഞ്ഞികൃഷ്‌ണന്റെ ഭാര്യ ലത (50), രഖിത എന്നിവരാണ് ഞായറാഴ്‌ച മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന അഞ്ചുപേരാണ് ശനിയാഴ്‌ച മാത്രം മരിച്ചത്.
സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഡിസംബറിലും കണ്ണൂരിലെ സെയ്താര്‍ പള്ളിയിലും എരഞ്ഞൊളിയിലും വാതകടാങ്കര്‍ മറിഞ്ഞ് ചോര്‍ച്ചയുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് സുരക്ഷാ വിദഗ്ധരുമായി കൂടിയാലോചിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കാതെ ഇപ്പോഴും ചുവപ്പ് നാടയില്‍ വിശ്രമിക്കുകയാണ്. ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ആ വിഴ്ച തന്നെയാണ് കണ്ണൂരിലെ ദുരന്തത്തിന് വഴിയൊഴുക്കിയത്.
ടാങ്കര്‍ ലോറികളില്‍ ഭൂരിഭാഗവും വശങ്ങളിലാണ് വാല്‍വുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ടാങ്കുകളുടെ മുകള്‍ ഭാഗത്തേക്ക് മാറ്റുന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. ലോറി ചെരിയുകയോ തട്ടുകയോ ചെയ്താലുണ്ടാകുന്ന അപകടാവസ്ഥ ഇതുവഴി ലഘൂകരിക്കാമായിരുന്നു.
40 കിലോമീറ്റര്‍ എന്ന വേഗതാ നിര്‍ദ്ദേശം മറികടന്ന് കുതിക്കുന്ന ലോറികളെ നിയന്ത്രിക്കാന്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമെന്നും അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും നിരന്തരം പരിശോധിക്കണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം.
കേരളത്തിലേക്കുള്ള ടാങ്കര്‍ ലോറികളില്‍ അധികവും കടന്നുവരുന്നത് മംഗലാപുരം ഭാഗത്ത് നിന്നായതിനാല്‍ മലബാര്‍ ഭാഗത്ത് എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരുന്നു. നിലവില്‍ മംഗലാപൂരത്തും കൊച്ചിയിലും മാത്രമേ ഈ വാഹനസംവിധാനമുള്ളൂ. ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകപരിശീലനവും ബോധവത്കരണവും നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.