മന്ത്രിമാരെ പിന്‍വലിച്ച് മുഖം രക്ഷിയ്ക്കാന്‍ മമത
ഡീസല്‍ വില വര്‍ധന, പാചകവാതക നിയന്ത്രണം, ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം എന്നീ വിഷയങ്ങളില്‍ തീരുമാനം തിരുത്തിക്കാനാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന ഭീഷണി മുഴക്കിയത്. അതേസമയം, എന്തുതന്നെ സംഭവിച്ചാലും കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന് ഭീഷണി നേരിട്ടാല്‍ പോലും പരിഷ്‌കരണ നടപടികള്‍ നിര്‍ത്തിവെക്കാനാവില്ലെന്നും തല്‍ക്കാലത്തേക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും സമ്പദ്വ്യവസ്ഥയെ ധനക്കമ്മിയില്‍നിന്ന് രക്ഷിക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണക്കണമെന്നുമാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. മമത കടുത്ത എതിര്‍പ്പ് തുടരുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന് ഭീഷണിയൊന്നുമില്ല.
യു.പി.എയെ പുറത്തുനിന്ന് പിന്തുണക്കുന്ന എസ്.പി, ബി.എസ്.പി എന്നിവയും ഡീസല്‍, പാചകവാതക, വിദേശ നിക്ഷേപം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നില്ല. എങ്കിലും, അതിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച് സര്‍ക്കാറിനെ മറിച്ചിടാന്‍ മുലായവും മായാവതിയും ആഗ്രഹിക്കുന്നില്ല. അതിനാല്‍, 19 എം.പിമാരുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാലും എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണയില്‍ മന്‍മോഹന്‍ സര്‍ക്കാറിന് തുടരാന്‍ കഴിയും. ഈ സാഹചര്യത്തില്‍ പിന്തുണ പിന്‍വലിയ്ക്കാതെ കേന്ദ്രത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുകയെന്ന തന്ത്രമാണ് തൃണമൂല്‍ കൈകൊള്ളുകയെന്ന് കരുതപ്പെടുന്നു.
ഒരു കാബിനറ്റ് മന്ത്രിയുള്‍പ്പെടെ ആറുപേരാണ് കേന്ദ്ര മന്ത്രിസഭയില്‍ തൃണമൂലിനുള്ളത്. ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിയിലെ പ്രധാന ഇനമാണ്. അതിനാല്‍, കേന്ദ്രതീരുമാനം തിരുത്തുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് മമതയുടെ പക്ഷം.
തീരുമാനങ്ങളില്‍ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. സഖ്യകക്ഷികളുടെ എതിര്‍പ്പിനു പിന്നാലെ സെപ്റ്റംബര്‍ 20ന് എന്‍.ഡി.എയും എന്‍.ഡി.എ ഇതര പ്രതിപക്ഷ പാര്‍ട്ടികളും ഭാരതബന്ദ് പ്രഖ്യാപിച്ചതിനു ശേഷവും തീരുമാനം പുനപരിശോധിക്കുന്നത് സംബന്ധിച്ച് ഒരു സൂചനയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.